Site icon Janayugom Online

ഡല്‍ഹിയില്‍ പ്രതിദിനം ആറ് ബലാത്സംഗം

രാഷ്ട്രതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിദിനം ആറ് ബലാത്സംഗങ്ങള്‍ നടക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 17 ശതമാനം വര്‍ധനയുണ്ടായി. ബലാത്സംഗക്കേസുകളില്‍ 99 ശതമാനത്തിലും ഇരയ്ക്ക് പരിചയമുള്ളവരാണ് പ്രതികളെന്നും ഡല്‍ഹി പൊലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ജനുവരി ഒന്ന് മുതല്‍ ജൂലൈ 15ന് വരെ സ്ത്രീകൾക്കെതിരെയുള്ള 6747 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022 ൽ അത് 7,887 ആയി ഉയർന്നു. ഈ വർഷം ജൂലൈ വരെ മാത്രം 1,189 പീഡനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇത്‌ 1,133 ആയിരുന്നു. 70 ശതമാനം കേസുകളിലും കുടുംബത്തിലുള്ളവരോ സുഹൃത്തുക്കളോ ആണ് പ്രതികളെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ സുമന്‍ നല്‍വ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട 1480 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷമിത് 1,244 ആയിരുന്നു. സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ 17 ശതമാനമാണ് വർധന. കഴിഞ്ഞ വർഷത്തെക്കാൾ 317 കേസുകൾ വര്‍ധിച്ച് ഈ വർഷം ഇതുവരെ 2,197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് 2021 ല്‍ 2,096 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വർഷം അത് 2,704 കേസുകളായി ഉയർന്നു. സ്‌ത്രീധന മരണങ്ങൾ 69 ൽനിന്ന്‌ 72 ആയി കൂടി. അതേസമയം പരാതികൾ നൽകുന്നതു വർധിച്ചതു കൊണ്ടാണ് കേസുകളിലെ വർധനയെന്നും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Six rapes per day in Delhi
You may also like

Exit mobile version