ഇന്ത്യയിലെ ഏറ്റവും വലിയ അന്തർ സംസ്ഥാന സഹകരണ പ്രസ്ഥാനമായ ബിഎൽഎം സൊസൈറ്റിക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 20 വർഷമായി സംസ്ഥാനത്തും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നൂറിലധികം ശാഖകളും 15 ലക്ഷത്തോളം അംഗങ്ങളുമായി പ്രവർത്തനം നടത്തുന്ന ബിഎൽഎം സൊസൈറ്റിക്കെതിരെ കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന സംഘങ്ങൾ നിലവിലുണ്ട്. ഇത്തരം വാർത്തകൾ പത്രങ്ങൾക്ക് നൽകി നിക്ഷേപകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി പണം ആവശ്യപ്പെടുന്നതായിരുന്നു രീതി.
വഴങ്ങാതെ വന്നപ്പോൾ ഹൈക്കോടതിയിൽ നേരിട്ട് പരാതി നൽകി പത്രങ്ങളിൽ വാർത്ത നൽകി. എന്നാൽ കോടതി പരാതി വ്യാജമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഒരുലക്ഷം രൂപ പിഴയിട്ടു. അതിനുശേഷം നിരവധി പൊലീസ് സ്റ്റേഷനുകളിൽ വിവിധ പേരുകളിൽ കേസുകൾ കൊടുത്തു. തൊടുപുഴ, മൂവാറ്റുപുഴ, കൊല്ലം, നടക്കാവ്, തൃശൂർ, കോതമംഗലം എന്നിവിടങ്ങളിൽ നൽകിയ പരാതികളിൽ കേസുകൾ നിലനിൽക്കില്ലെന്ന് കണ്ട് തള്ളി.
നിരവധി ക്രമക്കേടുകളിൽ പങ്കാളികളായതിനാൽ സൊസൈറ്റിയിൽ നിന്ന് ഒഴിവാക്കിയ ചിലർ ചേർന്ന് നടത്തുന്ന ഒരു സ്ഥാപനം സൊസൈറ്റിയുടെ ഇരുപതാം വാർഷിക പൊതുയോഗം മുടക്കാനായി ഏറെ ശ്രമങ്ങൾ നടത്തി. ചില ക്രിമിനലുകളെ ഉപയോഗിച്ച് വേദിയിലേക്ക് പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചു. വ്യാജ വാർത്തകൾ നിർമ്മിക്കുന്ന ഫാക്ടറിയായി മാറിയ ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമൂഹമധ്യത്തിൽ തുറന്നു കാട്ടാൻ മുഖ്യമന്ത്രി, ഡിജിപി, ഗവർണർ തുടങ്ങിയവർക്ക് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പിആർഒ സൈതലവി അറിയിച്ചു.

