Site iconSite icon Janayugom Online

മോഡിക്കും അമിത്ഷായ്ക്കുമെതിരെ മുദ്രാവാക്യം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെഎന്‍യു ഭരണകൂടം

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) ഭരണകൂടം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്ഐആര്‍ എടുക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു ചീഫ് സെക്യൂരിട്ടി ഓഫിസര്‍ വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കി. 2020 ജനുവരി അഞ്ചിന് ജെഎന്‍യുവിലുണ്ടായ സംഘര്‍ഷത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി ജെഎന്‍യുവിലെ സബര്‍മതി ഹോസ്റ്റലിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നിരുന്നു. ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ മോഡിക്കും അമിത്ഷായ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയത്. 

ആക്ഷേപകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് സർവകലാശാലയുടെ ആരോപണം. യൂണിയൻ ഭാരവാഹികൾ ഉള്‍പ്പെടെ 35 പേർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അധിതി മിശ്ര, ഗോപിക ബാബു, സുനിൽ യാദവ്, ദാനിഷ് അലി, സാദ് അസ്മി. മെഹബൂബ് ഇലാഹി, കനിഷ്‌ക്, തുടങ്ങിയവരുടെ പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎൻയു മുൻ വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. 

Exit mobile version