Site iconSite icon Janayugom Online

ചെറുവിമാനങ്ങളുടെ സുരക്ഷ ചോദ്യചിഹ്നം; ലിയർജെറ്റ് അപകടങ്ങളുടെ പട്ടിക നീളുന്നു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ചെറുവിമാനങ്ങളുടെയും ചാർട്ടർ സർവീസുകളുടെയും സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. അതീവ സുരക്ഷിതമെന്ന് കരുതപ്പെടുന്ന ബിസിനസ് ജെറ്റുകൾ ലാൻഡിങ് ഘട്ടത്തിൽ അപകടത്തില്പെടുന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് വിദഗ്ധർ കാണുന്നത്. വിമാനം നിയന്ത്രണത്തിലായിരിക്കെത്തന്നെ കാഴ്ചാപരിധി കുറഞ്ഞതുകാരണം ഭൂപ്രദേശത്തോ റൺവേയിലോ ഇടിക്കുന്ന അവസ്ഥ ഇവിടെ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.
ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണെങ്കിലും ലിയർജെറ്റ് 45 വിമാനങ്ങൾ ഇതിന് മുൻപും നിരവധി അപകടങ്ങളില്പെട്ടിട്ടുണ്ട്.
മെക്സിക്കോ സിറ്റി 2008 ല്‍ ലിയര്‍ജെറ്റ് വിമാനം തകർന്നു വീണ് 16 പേർ കൊല്ലപ്പെട്ടു. ഇറ്റലിയില്‍ 2003 ല്‍ വിമാനം പറന്നുയർന്ന ഉടൻ പക്ഷിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചു. 2021 ല്‍ മെക്സിക്കോയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടു. മുംബൈ 2023 ല്‍ കനത്ത മഴയിൽ ലാൻഡിങ്ങിനിടെ വിഎസ്ആർ വെഞ്ചേഴ്സിന്റെ തന്നെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിളർന്നു. അന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ചെറുവിമാനങ്ങൾ പൊതുവെ കുറഞ്ഞ വേഗതയിൽ പറക്കുന്നവയാണ്. എന്‍ജിൻ തകരാർ സംഭവിച്ചാൽ പോലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ഇവയ്ക്ക് സാധിക്കണം. എന്നാൽ ലാൻഡിംഗ് സമയത്തുള്ള നിയന്ത്രണം നഷ്ടപ്പെടലാണ് പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നത്. പൈലറ്റിന് അപകടത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കുന്നതിന് മുൻപേ വിമാനം തകർന്നു വീഴുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്.
ബാരാമതി അപകടത്തിന്റെ പശ്ചാത്തലത്തിൽ, വിഐപി യാത്രകൾക്ക് ഉപയോഗിക്കുന്ന സ്വകാര്യ ജെറ്റുകളുടെ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആലോചിക്കുന്നുണ്ട്. വിമാനത്തിന്റെ സാങ്കേതിക അവസ്ഥയും പൈലറ്റുമാരുടെ തീരുമാനങ്ങളും ഒരുപോലെ പരിശോധിച്ചാൽ മാത്രമേ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. 

Exit mobile version