Site iconSite icon Janayugom Online

സോഷ്യലിസ്റ്റ് നേതാവ് പന്നാലാല്‍ സുരാന അന്തരിച്ചു

മുതിർന്ന സോഷ്യലിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന പന്നാലാൽ സുരാന (93) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാഭ്യാസ, ഗവേഷണ ആവശ്യങ്ങൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം സർക്കാർ മെഡിക്കൽ കോളജിന് ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ ബർഷിയിലാണ് അദ്ദേഹം ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ ജയപ്രകാശ് നാരായണന്റെ ആശയങ്ങളില്‍ പ്രചോദിതനായി പന്നാലാൽസർവോദയ, ഭൂദാന പ്രസ്ഥാനങ്ങളില്‍ പങ്കെടുത്തു, മഹാരാഷ്ട്രയിലെ സോഷ്യലിസ്റ്റ് വൃത്തങ്ങളിൽ ഒരു പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. 

നിരവധി സാമൂഹിക സംഘടനകളുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പത്രപ്രവർത്തനത്തിനും പന്നാലാൽ സുരാന നൽകിയ സംഭാവനകൾ പ്രശസ്തമായിരുന്നു. മറാത്തി ദിനപത്രമായ മറാത്ത്വാഡയുടെ എഡിറ്ററായിരുന്ന അദ്ദേഹം കൃഷി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സാമ്പത്തിക നയം, സാമൂഹിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ധാരാളം എഴുതി. നീതി, തൊഴിലാളികളുടെ അവകാശങ്ങൾ, ഗ്രാമവികസനം എന്നിവയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത രചനകളിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു. ശരദ് പവാർ, സുപ്രീയ സുലെ, പ്രകാശ് അംബേദ്കർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

Exit mobile version