Site iconSite icon Janayugom Online

സോണിയ ഇടപെടല്‍ തുടങ്ങി;വിമതരെ മയപ്പെടുത്താന്‍ നാളെ എഐസിസി ആസ്ഥാനത്ത് യോഗം

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെതുടര്‍ന്ന പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഗൗരവമായി ഇടപെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വിമതരെയും സ്തുതിപാഠകരെയും ഒപ്പം നിര്‍ത്തി മുമ്പോട്ടു പോകാനാണ് സോണിയ ശ്രമിക്കുന്നത്. പാര്‍ലമെന്റിലും സോണിയാ ഗാന്ധി കൃത്യമായ ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്.

നാളെ എഐസിസി ആസ്ഥാനത്ത് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി വിപുലമായ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ഭാരവാഹികള്‍ എന്നിവരുമായി സോണിയ ഗാന്ധി സംസാരിക്കും. സോണിയാ ഗാന്ധി നേരിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്.നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരേ ആക്ഷേപം ജി23 നേതാക്കള്‍ ഉയര്‍ത്തിയിരുന്നു

കടുത്ത വിമര്‍ശനവും അവര്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സോണിയ നേരിട്ട് ഇടപെടല്‍ തുടങ്ങിയത്.നേരത്തെ ജി23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരെ സോണിയാ ഗാന്ധി വിളിച്ചു നേരിട്ട് സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ചില മാറ്റങ്ങള്‍ പാര്‍ട്ടിയില്‍ അനിവാര്യമാണെന്ന് സോണിയയും സമ്മതിച്ചിരുന്നു. അടുത്തു തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും നേതാക്കളെയും സോണിയാ ഗാന്ധി വിളിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തന്നെയാണ് അവര്‍ ചര്‍ച്ച ചെയ്തത്. ഇരു സംസ്ഥാനങ്ങളിലും ആം ആദ്മി പാര്‍ട്ടി ഉര്‍ത്തുന്ന വെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ചയായി. ഹിമാചലിലെ നേതാക്കളോട് ഐക്യമില്ലാതെ മുമ്പോട്ടു പോയാല്‍ പഞ്ചാബ് ആവര്‍ത്തിക്കുമെന്ന സന്ദേശവും അവര്‍ നല്‍കിയിരുന്നു.സോണിയയുടെ ഇടപെടല്‍ ജി23 നേതാക്കളും സ്വാഗതം ചെയ്യുന്നുണ്ട്. മുഴുവന്‍ സമയ പ്രസിഡന്റ് എന്നതാണ് വിമര്‍ശകരും ആവശ്യപ്പെട്ടിരുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ദൈര്ഘ്യമേറിയതാണെന്ന വിമതരുടെ വിമർശനത്തിനും പരിഹാരം ഉണ്ടായേക്കും. ഷെഡ്യൂൾ മാറ്റിയില്ലെങ്കിലും ഇനി വൈകില്ലെന്നതും കുറ്റമറ്റതായി നടത്തുമെന്നതും ഉറപ്പാണ്.അതിലൂടെ സംഘടനാ ചുമതലകളിൽ ജി 23 നേതാക്കൾക്കും അർഹമായ പരിഗണന പ്രതീക്ഷിക്കാം. പാർലമെന്ററി നേതൃ സ്ഥാനങ്ങളിൽ മാറ്റം വേണമെന്ന വിമത ആവശ്യത്തോട് സോണിയയുടെ സമീപനവും വരും ദിവസങ്ങളിൽ അറിയാം.ലോക്സഭയിലെ കക്ഷി നേതൃ സ്ഥാനത്തുനിന്നും അധീർ രഞ്ജൻ ചൗദരിയെ മാറ്റണമെന്നതാണ് ഒരു പ്രധാന ആവശ്യം

ജി23 കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നത് ഗാന്ധി കുടുംബത്തെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ സോണിയ ജി23യിലെ സുപ്രധാന നേതാക്കളെ കണ്ടിരുന്നു. ഇവരേല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുന്നില്ലെന്നാണ്. സോണിയയുടെ നേതൃത്വത്തെ ഇവരാരും തള്ളുന്നുമില്ല. പക്ഷേ മുതിര്‍ന്ന നേതാക്കളെ കൈവിട്ടുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിക്കുകയാണ്. സോണിയ ഇവരെ കൂടെ നിര്‍ത്താന്‍ തീരുമാനിച്ചതോടെ രാഹുലിനും ചുറ്റും ഉള്ള വലിയൊരു ഉപജാപ സംഘമാണ് ദുര്‍ബലമാകാന്‍ പോകുന്നത്. അതില്‍ പ്രധാനി എഐസിസിസി സംഘടനാ ജനറല്‍ സെക്രട്ടറി മലയാളികൂടിയായ കെ സി വേണുഗോപാലാണ്അതേസമയം കോണ്‍ഗ്രസിന് മുന്നിലുള്ളത് നിയമസഭാ തിരഞ്ഞെടുപ്പാണ്

ഈ വര്‍ഷമാണെങ്കില്‍ ഇനി രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളാണ്. ഒപ്പം ഓഗസ്റ്റില്‍ നടക്കാന്‍ പോകുന്ന അധ്യക്ഷ തിരഞ്ഞെടുപ്പും പാര്‍ട്ടിക്ക് മുന്നിലുണ്ട്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മുന്‍തൂക്കം തമ്മിലടി കൊണ്ട് കോണ്ഗ്രസ് ഇല്ലാതാക്കുമെന്നാണ് ഭയം. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വിജയിച്ച് ബിജെപിയെ അമ്പരപ്പിച്ചിരുന്നു കോണ്‍ഗ്രസ്.

കൈയ്യിലുള്ള സംസ്ഥാനങ്ങള്‍ ഓരോന്നായി കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാറ്റങ്ങള്‍ ചെറിയ തോതില്‍ സോണിയ തന്നെ പ്രഖ്യാപിച്ചേക്കും.ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളുടെ അഭാവം കോണ്‍ഗ്രിസനെ ബാധിച്ചിട്ടുണ്ട്. രാജ്യം നേരിടുന്ന പലപ്രശ്നങ്ങളില്‍ നിന്നും, ബിജെപിയെ എതിര്‍ക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന സമീപനവും ‚താഴെ തട്ടില്‍ സംഘടനാ സംവിധാനം ഇല്ലാത്തതും കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

Eng­lish Summary:Sonia’s inter­ven­tion; Meet­ing at AICC head­quar­ters tomor­row to quell insurgency

You may also like this video;

Exit mobile version