Site iconSite icon Janayugom Online

പതിവ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ നാളെ മുതല്‍

കോവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി നാളെ മുതല്‍ ഒൻപത് ജില്ലകളിൽ പ്രത്യേക മിഷന്‍ ആരംഭിക്കും. കോവിഡ് മഹാമാരിക്കാലത്ത് ഭാഗികമായോ പൂര്‍ണമായോ വാക്‌സിനുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയാണ് ലക്ഷ്യം.

ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിന്‍, എംആര്‍, ഡിപിട, ടിഡി തുടങ്ങിയ വാക്‌സിനുകള്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കുവാന്‍ വിട്ടുപോയിട്ടുള്ളവര്‍ക്ക് ഈ യജ്ഞം പ്രയോജനപ്പെടുത്താം. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് യജ്ഞം നടത്തുക.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് തുടക്കം കുറിക്കുക. ഇവിടെ 19,916 കുട്ടികള്‍ക്കും 2177 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 1,649 സെഷനുകൾ നടത്തും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഈ ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തരംതിരിച്ചു പരിശീലനങ്ങള്‍ നടത്തുകയും അര്‍ഹരായ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയാറാക്കുകയും ബന്ധപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Spe­cial mis­sion for those who can not get reg­u­lar vac­cine from tomorrow

You may like this video also

Exit mobile version