Site iconSite icon Janayugom Online

ഭിന്നശേഷി മേഖലയിലെ ഇടപെടലുകള്‍ക്ക് വേഗത കൂട്ടാന്‍ ‘സ്പീഡ്’

ഭിന്നശേഷി മേഖലയിലെ ഇടപെടലുകള്‍ക്ക് വേഗത നല്‍കാന്‍ ‘സ്പീഡ്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് പ്രോഗ്രാം ഫോർ എജ്യൂക്കേഷൻ ആന്റ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് പദ്ധതിയുടെ പ്രഖ്യാപനവും കോംപ്രിഹെൻസീവ് റിസോഴ്സ് ബുക്ക് ഓൺ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പുസ്തക പ്രകാശനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടികളോടനുബന്ധിച്ചാണ് ഭിന്നശേഷി മേഖലയിലെ പരിശീലന ബോധവല്‍ക്കരണ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് ‘സ്പീഡ്’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. വിവിധ തരം ഭിന്നശേഷി അവസ്ഥകളെപ്പറ്റി വിശദമായി പഠിക്കുന്നതിനും ആവശ്യമായ മുൻകൂർ ഇടപെടൽ സാധ്യമാക്കുന്നതിനും പ്രവർത്തന മാർഗരേഖകൾ തയ്യാറാക്കാനും, ആവശ്യമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും വേണ്ടിയുള്ള ഇടപെടൽ സാമൂഹ്യ സുരക്ഷാ മിഷൻ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖാന്തരം നടപ്പിലാക്കി വരുന്നു. ഈ പ്രവർത്തനങ്ങൾക്ക് ഒരു ഏകോപനവും തുടർച്ചയും ആവശ്യമാണെന്നതിനാലാണ് ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനം മുതൽ പുനരധിവാസം വരെ നീണ്ടു നിൽക്കുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ/റിഹാബിലിറ്റേഷൻ / പാരാ മെഡിക്കൽ / സപ്പോർട്ട് സർവീസ് / വിവിധ പേരന്റ്ഗ്രൂപ്പുകൾ എന്നിവർക്കായി തുടർച്ചയായ പരിശീലന, ബോധവല്‍ക്കരണ പരിപാടികൾ സാമൂഹ്യനീതി വകുപ്പ് – സാമൂഹ്യ സുരക്ഷാ മിഷൻ — നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ‘സ്റ്റേറ്റ് പ്രോഗ്രാം ഫോർ എജ്യൂക്കേഷൻ ആന്റ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ്’ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായാണ് ഓട്ടിസം മേഖലയിലെ മുൻകൂട്ടിയുള്ള കണ്ടെത്തലിനും ഇടപെടലിനും അവശ്യമായ “കോംപ്രിഹെൻസീവ് റിസോഴ്സ് ബുക്ക് ഓൺ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ” എന്ന ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഓട്ടിസവുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. പലയിടങ്ങളിലായി ഓട്ടിസം കേന്ദ്രങ്ങൾ ആരംഭിക്കുവാനും നിപ്മർ കേന്ദ്രീകരിച്ച് ഓട്ടിസം സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്ന കരുത്തുറ്റ കേന്ദ്രം സ്ഥാപിക്കുവാനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓട്ടിസമുള്ള കുട്ടികളെ സമ്പൂർണമായും സാമൂഹ്യവല്‍ക്കരിക്കുന്നതിന് വിശാലമായ മാനവികതയോടു കൂടിയുള്ള സമീപനം സമൂഹത്തിൽ നിന്നുണ്ടാകണം. ഓട്ടിസം സ്പെക്ട്രം ഡിസോഡേഴ്സിന്റെ പ്രത്യേകതകളെക്കുറിച്ച് സമഗ്രതയോടെ ഉള്ള പഠനങ്ങൾ അനിവാര്യമാണെന്നും ഇത്തരം പഠനങ്ങൾ ഒരുപാട് കുടുംബങ്ങൾക്ക് ആശ്വാസകരമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Exit mobile version