പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എന്‍ ഐ എ വാദം.
അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറി. ഇവ പരിശോധിച്ച കോടതി, ഗൗരവമേറിയ കാര്യങ്ങളൊന്നും അതില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടുകയും ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ശരിവെയ്ക്കുകയുമായിരുന്നു. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രാകേന്ദ് ബസന്ത്, കെ. പരമേശ്വര്‍, ആദിത്യ സോണ്‍ധി എന്നിവര്‍ ഹാജരായി.

