Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ കായികമേള; കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി

സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളായി ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചാണ് ഈ തീരുമാനം. കളരിപ്പയറ്റ് അണ്ടർ 17, 19 വിഭാഗങ്ങളിലും, ഫെൻസിങും യോഗയും അണ്ടർ 14, 17 വിഭാഗങ്ങളിലുമാണ് മത്സരം നടക്കുക. ഒക്ടോബർ 21 മുതൽ 28 വരെ തലസ്ഥാന നഗരിയിൽ വെച്ചാണ് മേള നടക്കുന്നത്. 21ന് വൈകുന്നേരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച് പാസ്റ്റും. മത്സരങ്ങൾ 22ന് ആരംഭിക്കും. 12 വേദികളിലായി 40 ഇനങ്ങളിലാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ നടക്കുക. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണ് മുഖ്യവേദി. 

രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബ്രാൻഡ് അംബാസഡറായും നടി കീർത്തി സുരേഷിനെ ഗുഡ്‌വിൽ അംബാസഡറായും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്. മേളയുടെ എനർജി പാർട്ണറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു. ‘തങ്കു’ എന്നു പേരിട്ട മുയലാണ് കായിക മേളയുടെ ഭാഗ്യ ചിഹ്നം. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ, 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് ജേതാക്കളാകുന്ന ജില്ലയ്ക്ക് സമാപനത്തിൽ സമ്മാനിക്കും. 

Exit mobile version