Site icon Janayugom Online

സംസ്ഥാനങ്ങള്‍ കടക്കെണിയില്‍ ; ധനക്കമ്മി 78 ശതമാനം ഉയര്‍ന്ന് 9.3 ട്രില്യണിലെത്തി

കോവിഡ് മഹാമാരിയെയും ലോക്ഡൗണ്‍ പ്രതിസന്ധികളെയും തുടര്‍ന്ന് 2021ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി 78 ശതമാനം ഉയര്‍ന്ന് 9.3 ട്രില്യണിലെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളെക്കുറിച്ച് ആർബിഐ പുറത്തുവിട്ട ഹാൻഡ്‌ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ കണക്കുകളാണിത്. സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ മൊത്തം ചെലവ് വര്‍ധിക്കുന്നതാണ് ധനക്കമ്മി എന്ന് പറയുന്നത്.
മഹാമാരി ക്ഷേമ ചെലവുകള്‍ വര്‍ധിപ്പിക്കുകയും വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അരുണാചൽ പ്രദേശ്, ഹരിയാന, സിക്കിം, ഒഡിഷ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ധനക്കമ്മി 2021 സാമ്പത്തിക വർഷത്തിൽ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020ല്‍ സംസ്ഥാനങ്ങളുടെ ധനക്കമ്മി 5.2 ട്രില്യണ്‍ ആയിരുന്നു.

നിയന്ത്രണങ്ങള്‍ നീണ്ടുനിന്നതോടെ സമ്പദ്ഘടനയ്ക്കുണ്ടായ പ്രത്യാഘാതങ്ങളും നീണ്ടുനിന്നതായി 2022–23 ലെ ബജറ്റിൽ, ഗതി ശക്തി, പിഎം ഗ്രാം സഡക് യോജന, ഡിജിറ്റൈസേഷൻ എന്നിവയുൾപ്പെടെയുള്ള പുതിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ക്കായി സംസ്ഥാനങ്ങൾക്ക് ചെലവഴിക്കാൻ 50 വർഷത്തെ പലിശരഹിത കാപെക്സ് വായ്പയായി ഒരു ട്രില്യൺ അനുവദിച്ചു. നികുതി വരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. നിരവധി സംസ്ഥാനങ്ങളില്‍ നികുതി വരവില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായില്ല. എന്നാല്‍ കര്‍ണാടക, കേരളം, മധ്യപ്രദേശ്. മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ മൊത്തം നികുതി വരവില്‍ മുമ്പുള്ള വര്‍ഷത്തേക്കാള്‍ 1.6 ശതമാനം വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മിയും ലക്ഷ്യത്തിനേക്കാള്‍ മുകളിലായിരുന്നു. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 9.3 ശതമാനമായി ധനക്കമ്മി വർധിച്ചു. തൊട്ടുമുമ്പുള്ള വര്‍ഷത്തിലിത് 4.6 ശതമാനമായിരുന്നു. എല്ലാ സംസ്ഥാനങ്ങളും ലക്ഷ്യംവച്ച ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം വാഗ്ദാനം ചെയ്‌ത അധിക വായ്പാ ഉപയോഗിക്കുകയും ചെയ്തു. 11 പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ധനക്കമ്മി ബജറ്റ് വിഹിതത്തേക്കാള്‍ 1.7 ശതമാനം വര്‍ധിച്ചതായി കെയര്‍ റേറ്റിങ്ങിന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Summary:states in debt in india
You may also like this video

Exit mobile version