Site icon Janayugom Online

അക്രമം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി

ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്ന് സർവകക്ഷി യോഗത്തിനു ശേഷം മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ചർച്ച പരാജയമല്ല. ബിജെപി സർവകക്ഷി യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ മുൻകൂട്ടി തീരുമാനിച്ചതാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

സമൂഹത്തിന്റെ പൊതുഅഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിലുണ്ടായ സംഘർഷാവസ്ഥ സാമുദായികമല്ല മറിച്ച് സംഘടനാതലത്തിലുള്ളതെന്ന് സർവകക്ഷി യോഗം വിലയിരുത്തി. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സർവകക്ഷിയോ​ഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. യോഗത്തിൽ എംപിമാർ, എംഎൽഎമാർ, ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

അതിനിടെ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. സുബൈറിനെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളി സംഘത്തിൽപ്പെട്ട മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ എലപ്പുള്ളി സ്വദേശി രമേശ്, കാമ്പ്രത്തെ അറുമുഖൻ, മലമ്പുഴ കല്ലേപ്പള്ളിയിലെ ശരവൺ എന്നിവർ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി.

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ ആറുപേർ നേരിട്ട് പങ്കെടുത്തെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവരെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആറുപ്രതികളെ തിരിച്ചറിഞ്ഞെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു.

പ്രതിപക്ഷത്തിന്റേത് എല്ലാ വിഷയത്തിലും സർക്കാരിനെ വിമർശിക്കുന്ന നയം: കാനം

ആലപ്പുഴ: പ്രതിപക്ഷത്തിന്റേത് എല്ലാ വിഷയത്തിലും സർക്കാരിനെ വിമർശിക്കുന്ന നയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാലക്കാട് ഇരട്ടക്കൊലപാതക കേസന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. രണ്ടു വർഗീയ സംഘടനകൾ ഏറ്റുമുട്ടി. അതാണ് അവിടെ നടന്നത്. ഇതിന് സർക്കാർ കുറ്റക്കാർ ആകുന്നത് എങ്ങനെയാണ്. സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല അക്രമം നടത്തിയത്.

ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയുമാണ് യുഡിഎഫ് ചെയ്യുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കാതെ അടിച്ചമർത്തുകയാണ് സർക്കാർ നയം. വർഗീയ സംഘടനകളെ ഒറ്റപ്പെടുത്താൻ പൊതുസമൂഹവും മാധ്യമങ്ങളും തയാറാവണമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Eng­lish summary;Strong action to pre­vent recur­rence of violence

You may also like this video;

Exit mobile version