മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു. പിതാംപൂർ സെക്ടർ‑1 പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ച ഗണിതശാസ്ത്ര പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ പെൺകുട്ടിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ശുചിമുറിയിലേക്ക് പോകുകയുമായിരുന്നു. താമസിയാതെ നവജാതശിശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരാണ് പ്രസവിച്ച വിവരം അറിഞ്ഞത്.
സ്കൂൾ അധികൃതർ ഉടൻ തന്നെ 108 ആംബുലൻസ് വിളിക്കുകയും വിദ്യാർത്ഥിനിയെയും കുഞ്ഞിനെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. അതേസമയം, തന്റെ മകൾ ഗർഭിണിയായിരുന്നു എന്ന വിവരം അറിയില്ലായിരുന്നുവെന്നും സംഭവത്തിൽ ഞെട്ടലുണ്ടെന്നുമാണ് വിദ്യാർത്ഥിനിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലിൽ, രണ്ട് വർഷം മുമ്പ് സൗഹൃദത്തിലായിരുന്ന ബെത്മ സ്വദേശിയായ യുവാവാണ് കുഞ്ഞിന്റെ പിതാവെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ പിതാംപൂർ പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും തുടരന്വേഷണത്തിനായി കേസ് ബെത്മ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

