Site icon Janayugom Online

പൊതുമേഖലാ ബാങ്കുകളിലെ തസ്തികകള്‍ നികത്തുന്നില്ലെന്ന് പഠനം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ മൂന്നിലൊന്ന് മാനേജ്മെന്റ് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. നിയമാനുസൃതമായ അംഗബലമുള്ള ബോര്‍ഡുകള്‍ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകള്‍ക്കില്ലെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തില്‍ പറയുന്നു. നിലവിലെ കണക്കുകള്‍ അനുസരിച്ച് 35 ശതമാനം തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ല. ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോയുടെ വെബ്സെെറ്റില്‍ ലഭ്യമായ കണക്കുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 12 പൊതുമേഖലാ ബാങ്കുകളിലുമായി ഒഴിഞ്ഞുകിടക്കുന്ന 186 ഡയറക്ടര്‍ തസ്തികകളില്‍ 122 എണ്ണം മാത്രമേ നികത്തിയിട്ടുള്ളു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‍ബിഐ), ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഏഴ് ഒഴിവുകൾ വീതമുണ്ട്. പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിൽ 2014ൽ ഏഴ്, അഞ്ച്(2015), 13 (2016) അഞ്ച് (2017), മൂന്ന് (2018) എട്ട് (2019) 12(2020), നാല് (2021), രണ്ട് (2022)എന്നിങ്ങനെയാണ് ഒഴിവുകള്‍. ബാങ്കുകളിലൊന്നിലും ഓഫീസർ എംപ്ലോയി ഡയറക്ടറെയോ വർക്ക്‌മെൻ എംപ്ലോയി ഡയറക്ടറെയോ നിയമിച്ചിട്ടില്ല. ഈ ഡയറക്ടർമാരുടെ നിയമനം 1970 ലെ ബാങ്കിങ് (അക്വിസിഷൻ ആന്റ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ്സ്) നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരം നിർബന്ധമാണ്.
ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുകോ ബാങ്ക് എന്നിവയില്‍ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ തസ്തിക നികത്തിയിട്ടില്ല. ഇന്ത്യൻ ഓവർസീസ് ബാങ്കിലും പഞ്ചാബ് ആന്റ് സിന്ധ് ബാങ്കിലും ഷെയർഹോൾഡർ ഡയറക്ടർ തസ്തികയില്‍ നിയമനം നടന്നിട്ടില്ല. കനറാ ബാങ്കിൽ മാനേജിങ് ഡയറക്ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. എസ്ബിഐ ഒഴികെ, മറ്റ് ബാങ്കുകൾക്കൊന്നും ചാർട്ടേഡ് അക്കൗണ്ടൻസി സ്പെഷ്യലൈസേഷനുള്ള അനൗദ്യോഗിക ഡയറക്ടർ ഇല്ല. 

മാനേജ്മെന്റ് ബോര്‍ഡുകളിലുള്ള 30–50 ശതമാനം ഒഴിവുകള്‍ ബാങ്കുകളുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതുള്‍പ്പെടെ ബാങ്കിന്റെ തന്ത്രപരമായ തീരുമാനങ്ങളില്‍ വർക്ക്‌മെൻ, ഓഫീസർ എംപ്ലോയീസ് ഡയറക്ടർമാരുടെ പങ്ക് നിര്‍ണായകമാണ്. വായ്പാ തട്ടിപ്പ്, കിട്ടാക്കടം തുടങ്ങി ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലൻസ് ക്ലിയറൻസ് കാരണമാണ് നിയമനങ്ങളിൽ കാലതാമസം ഉണ്ടാകുന്നതെന്നും ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ മാത്രമേ ക്ലിയറൻസ് നടത്താവൂ എന്നും ഇന്ത്യയിലെ ബാങ്കുകളുടെ ഭരണനിർവഹണം അവലോകനം ചെയ്യുന്നതിനുള്ള സമിതി ശുപാര്‍ശ ചെയ്തിരുന്നു.
2021 സെപ്റ്റംബറിൽ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രിക്ക് പിഎസ്ബി ബോർഡുകളിലെ ഡയറക്ടർമാരുടെ ഒഴിവുകളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. ഓൾ ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയി ഫെഡറേഷന്റെ, ബാങ്കിന്റെ ബോർഡിലേക്ക് വർക്ക്‌മെൻ എംപ്ലോയി ഡയറക്ടർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാരിനോടും ബാങ്ക് ഓഫ് മഹാരാഷ്ട്രയോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍‍ജിയില്‍ ബോംബെ ഹെെക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 

Eng­lish Summary:Study of non-fill­ing of posts in pub­lic sec­tor banks
You may also like this video

Exit mobile version