കറുപ്പിന്റെ പേരിൽ ഏറെ അധിക്ഷേപം നേരിട്ടുവെന്നും കറുപ്പ് മനോഹരമെന്ന് മനസിലാക്കി തന്നത് മക്കളെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ.തന്റെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ നിരന്തരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നു. മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റുകൾ കേള്‍ക്കേണ്ടി വന്നുവെന്നും ശാരദ ഫേസ്ബുക്കില്‍ കുറിച്ചു.
ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കിലെഴുതി. നല്ലതല്ലെന്ന് പറയപ്പെടുന്ന ഒരു നിറത്തിലാണ് താനുള്ളതെന്ന ഒരു തോന്നലിനുള്ളിലാണ് 50 വര്‍ഷക്കാലം ജീവിച്ചത്. ഗര്‍ഭപാത്രത്തിനുള്ളിലേക്ക് തന്നെ വീണ്ടുമെടുത്ത് വെളുത്ത് സുന്ദരിയാക്കി ഒന്നുകൂടി പ്രസവിച്ച് പുറത്തെടുത്ത് തരുമോ എന്ന് അമ്മയോട് നാലുവയസുള്ളപ്പോള്‍ താന്‍ ചോദിച്ചതായി ശാരദ എഴുതി. എന്തിന് കറുപ്പില്‍ വില്ലത്തരം ആരോപിക്കണമെന്നും കറുപ്പിന് എന്താണ് കുഴപ്പമെന്നും ശാരദ ചോദിക്കുന്നു.