ആസാമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 MKI യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. പൈലറ്റുമാരുടെ വിയോഗത്തിൽ വ്യോമസേന ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
പരിശീലന പറക്കലിനായി ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച രാത്രി 7:42 ഓടെയാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ജോർഹട്ടിലേക്ക് ഏകദേശം 60 കിലോമീറ്റർ ദൂരമുണ്ട്. റഷ്യൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഈ വിമാനം നിലവിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. നിലവിൽ വ്യോമസേനയ്ക്ക് 260ലധികം സുഖോയ് വിമാനങ്ങളുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

