Site icon Janayugom Online

സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിൽ കൂടി സപ്ലൈകോ പെട്രോൾ പമ്പുകൾ

G R Anil

സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിൽ കൂടി സപ്ലൈകോ പെട്രോൾ പമ്പുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പത്തനംതിട്ടയിലെ തിരുവല്ല, വയനാട് ജില്ലയിലെ മാനന്തവാടി, ഇടുക്കിയിലെ വാഗമൺ എന്നിവിടങ്ങളിലാണ് പുതുതായി പമ്പുകൾ ആരംഭിക്കുന്നത്. ഇതിനായി പൊതുമേഖലാ എണ്ണകമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 11 സപ്ലൈകോ പമ്പുകളാണുള്ളത്.
2020–21 ൽ 2.52 ലക്ഷം കർഷകരിൽ നിന്നും 7.65 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 2102 കോടി രൂപ കർഷകർക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കൃഷിക്കാർക്ക് അക്കൗണ്ടിൽ പണം ലഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 

2021–22 സീസണിൽ ഇത് വരെ 1.08 ലക്ഷം കർഷകരിൽ നിന്ന് 2.70 മെട്രിക് ടൺ നെല്ല് സംഭരിക്കുകയും 703.41 കോടി രൂപ വിലയായി നൽകുകയും ചെയ്തു. നിലവിൽ 57 മില്ലുടമകൾ സപ്ലെകോയുമായി സംഭരണകരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ അഞ്ച് ലക്ഷം മഞ്ഞക്കാർഡുകൾ ആണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കെ വി തോമസ് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഇത്രത്തോളം എണ്ണം ചുരുക്കിയത്. എണ്ണം വർധിപ്പിക്കാൻ കേന്ദ്രത്തോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. 

മണ്ണെണ്ണ അലോട്ട്മെന്റ് കേന്ദ്രം വെട്ടിച്ചുരിക്കിയതിനാലാണ് കാർഡുടമകൾക്ക് പ്രതിമാസം ഒരു ലിറ്റർ മണ്ണെണ്ണ പോലും നൽകാൻ കഴിയാത്തത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെ തുടർന്ന് ഒരു അലോട്ട്മെന്റ് ലഭിച്ചിരുന്നു. വീണ്ടും അലോട്ട്മെന്റ് വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ 1627 സപ്ലെകോ വിൽപ്പനശാലകളാണ് സംസ്ഥാനത്തുള്ളത്. സപ്ലൈകോ കേരള ആപ്പ് വഴി ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഡിസ്കൗണ്ട് പദ്ധതികൾ മാർച്ച് 31 വരെ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പി ബാലചന്ദ്രൻ, പി എസ് സുപാൽ, വി ആർ സുനിൽ കുമാർ, ഇ ടി ടൈസൺ, മുഹമ്മദ് മുഹസിൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എംഎൽഎ ഫണ്ടിൽ നിന്ന് വാഹനം നൽകാൻ തയാറായാൽ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Summary:Supplyco petrol pumps at three more cen­ters in the state
You may also like this video

Exit mobile version