Site icon Janayugom Online

മുദ്രവച്ച കവറിനെതിരെ വീണ്ടും സുപ്രീം കോടതി

മുദ്രവച്ച കവറില്‍ രേഖകള്‍ കൈമാറുന്നതിനോട് വിയോജിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള കുടിശിക കൊടുത്തു തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിമിതികള്‍ വ്യക്തമാക്കിയുള്ള അറ്റോര്‍ണി ജനറലിന്റെ മുദ്രവച്ച കവറിലെ മറുപടി കോടതിയില്‍ വായിപ്പിച്ചു. കോടതികളുടെ സുതാര്യത സംബന്ധിച്ച സുപ്രധാന നീക്കമാണ് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. 

ഒരു റാങ്ക് ഒരു പെന്‍ഷന്‍ കേസില്‍ കുടിശിക കൊടുത്തു തീര്‍ക്കാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് മുദ്രവച്ച കവറില്‍ എജി സമര്‍പ്പിച്ചത്. ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കവറിലെ കാര്യങ്ങള്‍ കോടതിയില്‍ വായിച്ചറിയിക്കാന്‍ നിര്‍ദേശിച്ചു. മുദ്രവച്ച കവര്‍ സംവിധാനത്തോട് വിയോജിപ്പ് അറിയിച്ച ചീഫ് ജസ്റ്റിസ് വ്യക്തിപരമായി ഇതിനോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കി.

വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സുപ്രീം കോടതി ഉത്തരവു പ്രകാരം നടപ്പാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനാകില്ല. കുടിശികയായി നല്‍കേണ്ടത് 28,000 കോടി രൂപയാണ്. 2022–23 ലെ പ്രതിരോധ ബജറ്റ് 5.28 ലക്ഷം കോടി രൂപയാണ്. ഇതില്‍ 1.32 ലക്ഷമാണ് പെന്‍ഷന്‍ വിതരണത്തിന്. എജി ഇക്കാര്യം കോടതിയെ അറിയിച്ചതോടെ ഗഡുക്കളായി കുടിശിക കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി 2024 ഫെബ്രുവരി വരെ സമയം അനുവദിച്ചു.
മുദ്രവച്ച കവര്‍ സംവിധാനത്തിന് അവസാനം വരുത്തുമെന്ന സൂചനയാണ് ഇന്നലെ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സുപ്രീം കോടതി ഇത് നടപ്പിലാക്കിയാല്‍ ഹൈക്കോടതികളും ഇത് ബാധകമാക്കും. ഇതോടെ കോടതികളുടെ സുതാര്യത കൂടുതല്‍ ഉറപ്പാക്കാന്‍ സാഹചര്യമൊരുങ്ങും. 

Eng­lish Sum­ma­ry: Supreme Court again against the sealed envelope

You may also like this video

Exit mobile version