Site icon Janayugom Online

പതഞ്ജലി പരസ്യങ്ങള്‍ വിലക്കി സുപ്രീം കോടതി; കേന്ദ്രസര്‍ക്കാരിനും രൂക്ഷവിമര്‍ശനം

കോടതി അലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ഹിമാ കോലി, എ അമാനുള്ള എന്നിരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി. കേന്ദ്ര സര്‍ക്കാരിനും കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടു. പതഞ്ജലിയുടെ ഉല്പന്നങ്ങള്‍ സംബന്ധിച്ച് തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇനി ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് കമ്പനി കഴിഞ്ഞ നവംബറില്‍ രേഖാമൂലം കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് കമ്പനി വീണ്ടും ഇത്തരത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചതാണ് കോടതിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. കമ്പനി ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴും അതിനെതിരെ നടപടിയെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ച് ഇരിക്കുകയായിരുന്നെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.

കോടതി ഉത്തരവ് മറികടന്ന് പരസ്യങ്ങള്‍ നല്‍കിയതിനെതിരെയും കോടതിക്ക് നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നതിനുമെതിരെയാണ് കമ്പനിക്കും പതഞ്ജലി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കും കോടതി കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഉത്തരവായത്. കോടതി അലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

ഔഷധങ്ങളും അത്ഭുത മരുന്നുകളുടെ (ആക്ഷേപകരമായ പരസ്യങ്ങള്‍) നിയന്ത്രിക്കുന്ന) നിയമം 1954 പ്രകാരം എന്തു നടപടിയാണ് പതഞ്ജലിയുടെ പരസ്യങ്ങള്‍ക്ക് എതിരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പതഞ്ജലിയുടെ എല്ലാ പരസ്യങ്ങള്‍ക്കും കോടതി വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബെഞ്ച് നിര്‍ദ്ദേശം മുന്നോട്ടു വച്ചതോടെ അത്തരത്തില്‍ ഉത്തരവുണ്ടാകരുതെന്ന ആവശ്യം കമ്പനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിപിന്‍ സംഘി മുന്നോട്ടു വച്ചു. ഇത് പരിഗണിച്ച കോടതി മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് മാത്രമാകും നിരോധനമെന്ന തീരുമാനത്തിലേക്കെത്തി.

Eng­lish Sum­ma­ry: supreme court issues notice to patanjali
You may also like this video

Exit mobile version