Site iconSite icon Janayugom Online

ഗോതബയ വിട്ടയച്ച കുറ്റവാളിയെ ശ്രീലങ്കന്‍ സുപ്രീം കോടതി ജയിലിടച്ചു

ശ്രീലങ്കന്‍ മുന്‍ പ്രസി‍ഡന്റ് ഗോതബയ രാജപക്സെ പൊതുമാപ്പ് നല്‍കി വിട്ടയച്ച കൊലപാതക കേസിലെ പ്രതിയെ നിര്‍ണായക വിധിയിലൂടെ സുപ്രീം കോടതി ജയിലിലടച്ചു. 1978ല്‍ പ്രസിഡന്റ് ഭരണം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരം കേസില്‍ സുപ്രീം കോടതിയുടെ വിധിയുണ്ടാകുന്നത്.
2021ന്റെ പകുതിയോടെയാണ് തന്റെ രാഷ്ട്രീയ അനുയായിയും സുഹൃത്തുമായ ദുമിന്ദ സില്‍വയെ പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. 2011ല്‍ ഒരേ പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളിയായ പ്രദേശിക നേതാവ് ഭാരത ലക്ഷ്മണ പ്രേമചന്ദ്രയെ കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സില്‍വ. സില്‍വയെ വിട്ടയച്ചതിനെതിരെ പ്രേമചന്ദ്രയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. 

മഹീന്ദ രാജപക്സെയുടെ കാലത്ത് സില്‍വയും പ്രേമചന്ദ്രയുമായിരുന്നു കൊളംബോയുടെ പ്രാന്തപ്രദേശമായ കൊളോന്നവയിലെ രാഷ്ട്രീയ നേതാക്കള്‍. സില്‍വയെ പിന്നീട് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019ലാണ് മഹീന്ദയുടെ പിന്‍ഗാമിയായി ഗോതബയയെത്തുന്നത്. തുടര്‍ന്ന് സില്‍വയെ മോചിപ്പിക്കുകയായിരുന്നു.
സില്‍വയ്ക്ക് പൊതുമാപ്പ് നല്‍കുന്നതിന്റെ കാരണങ്ങള്‍ രാജപക്സെ വ്യക്തമാക്കിയിട്ടില്ലെന്നും മോചനത്തിനുള്ള നടപടിക്രമങ്ങള്‍ സില്‍വ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. 

ശ്രീലങ്കന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 34 പ്രകാരം നിശ്ചിത നടപടിക്രമങ്ങള്‍ക്ക് വിധേയമായി പ്രതികളെ കുറ്റവിമുക്തരാക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.
ഹൈക്കോടതിയാണ് സില്‍വയ്ക്ക് ശിക്ഷ വിധിച്ചത്. പിന്നീട് സൂപ്രീം കോടതി ഇത് ശരി വയ്ക്കുകയായിരുന്നു. മാപ്പ് നല്‍കിയതിന് ശേഷം സില്‍വയെ സ്റ്റേറ്റ് ഹൗസിങ് അതോറിട്ടിയുടെ തലവനായി സില്‍വയെ നിയമിക്കുകയും ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2022 ജൂലൈയിലാണ് ഗോതബയ രാജപക്സെ രാജിവച്ചൊഴിഞ്ഞത്. 

Eng­lish Summary;Supreme Court of Sri Lan­ka has jailed the con­vict released by Gotabaya
You may also like this video

Exit mobile version