Site icon Janayugom Online

കോടതിയലക്ഷ്യ കേസിൽ വിജയ് മല്ല്യയ്ക്ക് നാല് മാസം തടവ് ശിക്ഷവിധിച്ച് സുപ്രീം കോടതി

കോടതിയലക്ഷ്യ കേസിൽ മദ്യവ്യവസായി, വിജയ് മല്ല്യയെ നാല് മാസം തടവിന് ശിക്ഷിച്ച് സുപ്രീം കോടതി. കോടതിയിൽ ഹ‍ാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടിൽ അമർഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിർദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2017ലെ കോടതിയലക്ഷ്യ കേസിൽ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ട് 2016ൽ നാടുവിട്ട വിജയ് മല്ല്യ 2017ലാണ് മകളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളർ കൈമാറിയത്. വിദേശ കമ്പനിയായ ഡിയാജിയോയിൽ നിന്നും സ്വീകരിച്ച പണമാണ് മല്ല്യ മകന്റെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയത്.

കർണാടക ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേ നടത്തിയ ഇടപാടിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ വേളയിൽ ഒരിക്കൽപോലും ഹാജരാകാതിരുന്ന വിജയ് മല്യ കുറ്റക്കാരനെന്ന് കഴിഞ്ഞ മാർച്ചിൽ കോടതി കണ്ടെത്തിയിരുന്നു.

കൈമാറിയ പണം എട്ട് ശതമാനം പലിശയും ചേർത്ത് നാലാഴ്ചയ്ക്കകം തിരികെ നിക്ഷേപിക്കണം. ഇല്ലെങ്കിൽ സ്വത്തു കണ്ടുകെട്ടുന്ന നടപടികളിലേക്ക് അധികൃതർക്ക് കടക്കാമെന്നും കോടതി നിർദേശിച്ചു. 2016 മുതൽ ബ്രിട്ടനിൽ തുടരുന്ന വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതിയുണ്ടെന്നും, ബ്രിട്ടന്റെ ചില രഹസ്യ നടപടികൾകൂടി അവശേഷിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

Eng­lish summary;Supreme Court sen­tenced Vijay Mallya to four months impris­on­ment in con­tempt of court case

You may also like this video;

Exit mobile version