Site icon Janayugom Online

ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇഡിയോട് സുപ്രീം കോടതി

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി. 2000 കോടിയുടെ മദ്യ അഴിമതി കേസില്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗേലിനെ കള്ളപ്പണക്കേസില്‍ കുടുക്കാന്‍ ഇഡി ശ്രമിക്കുന്നവെന്ന സംസ്ഥാനത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നീരിക്ഷണം.
ജസ്റ്റിസുമാരായ എസ് കെ കൗളും എ അമാനുള്ളയും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. എക്സൈസ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഇഡി ഉദ്യോഗസ്ഥര്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കാനുള്ള നീക്കങ്ങളാണ് ഇഡി നടത്തുന്നതെന്നും ചത്തീസ്ഗഢ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. വീണ്ടുവിചാരമില്ലാതെയാണ് ഇഡി പ്രവര്‍ത്തിക്കുന്നത്. അവര്‍ എക്സൈസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇഡിയെ ഉപയോഗിച്ച് സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്ത് നടന്ന അഴിമതിക്കേസിലാണ് ഇഡി അന്വേഷണം നടത്തുന്നതെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. ഇതിന് പിന്നാലെയാണ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി ഇഡിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബിജെപി ഇതര സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് അന്വേഷണ ഏജന്‍‍സികള്‍ നടത്തുന്ന വേട്ടയാടലിനെ ചോദ്യം ചെയ്തുകൊണ്ട് കഴിഞ്ഞ മാസം ചത്തീസ്ഗഢ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭരണഘടനാ അധികാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് ആദ്യമായാണ് ഒരു സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചത്.

eng­lish sum­ma­ry; Supreme Court tells ED not to cre­ate atmos­phere of fear
you may also like this video;

Exit mobile version