Site icon Janayugom Online

ഇലക്ടറല്‍ ബോണ്ട് കേസ് :  സുപ്രീം കോടതി 31ന് പരിഗണിക്കും 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന തെരഞ്ഞെടുപ്പ് ബോണ്ട് (ഇലക്ടറല്‍ ബോണ്ട് ) കേസ്  31ന് സുപ്രീം കോടതി  പരിഗണിക്കും. ബോണ്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അന്നേ ദിവസം ഒരുമിച്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
മണിബില്ലായി ഇലക്ടറല്‍ ബോണ്ട് നിയമം കൊണ്ട് വന്നതിനെതിരെ അസോസിയേഷന്‍ ഓഫ് ഡെമോക്രറ്റിക് റിഫോംസ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.
തെരഞ്ഞടുപ്പ് ചെലവുകള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം സ്വീകരിക്കാന്‍ പാകത്തില്‍ മണി ബില്ലായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ചോദ്യം ചെയ്താണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പണം സംഭാവന ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരം രഹസ്യമാക്കി വയ്ക്കുന്ന തരത്തിലുള്ള നിയമം പരസ്യപ്പെടുത്തണം. നിയമത്തില്‍ മാറ്റം വരുത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നിവ വര്‍ധിക്കാന്‍ ഇടയാക്കും. ഇതുവഴി ബിനാമി ഇടപാടുകള്‍ ഉയരുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ 2017 മുതല്‍ കൃത്യമായ നടപടി സ്വീകരിക്കാത്ത കോടതി നടപടി ഭരണകക്ഷിയായ ബിജെപിക്ക് നേട്ടം ഉണ്ടാക്കിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.
ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയാണ്. സംഭാവന നല്‍കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം രഹസ്യമാക്കി വയ്ക്കുന്നത് അഴിമതി തഴച്ചുവളരാന്‍ ഇടയാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍കിട കമ്പനികള്‍ സംഭവന നല്‍കുന്നത് പ്രത്യുപകാരം പ്രതീക്ഷിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്താണ് ഇലക്ട്രല്‍ ബോണ്ട്

വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. 10,000 മുതല്‍ ഒരുകോടി രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിലൂടെ സംഭാവന സ്വീകരിക്കാം. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം.
ആയിരം, പതിനായിരം, ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം.
Eng­lish Sum­ma­ry:   Supreme Court  to hear final argu­ments in elec­toral bonds case on Octo­ber 31

You may also like this video

Exit mobile version