Site iconSite icon Janayugom Online

ആരവല്ലിയില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്ന് സുപ്രീം കോടതി

നിര്‍വചനം സംബന്ധിച്ച കേസില്‍ തീരുമാനമാകാതെ ആരവല്ലിയില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്ന നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. ആരവല്ലി സഫാരി മൃഗശാലയുമായി ബന്ധപ്പെട്ട ഹരിയാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആരവല്ലി ശ്രേണിയുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിലപാട് വ്യക്തമാക്കുന്നത് വരെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്.

ഒന്നിനും അനുവാദം നല്‍കുകയില്ലെന്നാണ് ഞങ്ങളുടെ തീരുമാനം. അതില്‍ ഉറച്ചുനില്‍ക്കുന്നു. ശാസ്ത്രീയ അടിത്തറയോ വിദഗ്ധരുടെ ഏകാഭിപ്രായത്തിന്മേലുള്ള റിപ്പോര്‍ട്ടോ സമര്‍പ്പിക്കാത്ത പക്ഷം ആരവല്ലി കുന്നുകളില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്ര നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കും. സമിതിയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും സഫാരി പ്രൊജക്ട് പരിഗണിക്കുകയെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ആരവല്ലി മലനിരകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍വചനം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. പര്‍വത ആവാസവ്യവസ്ഥയുടെ വിശാലമായ ഭാഗങ്ങള്‍ ഖനനത്തിന് തുറന്നുകൊടുക്കാന്‍ കഴിയുന്നരീതിയിലായിരുന്നു നിര്‍വചനം.

Exit mobile version