Site icon Janayugom Online

സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം: രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷപ്രസംഗങ്ങള്‍ ഇല്ലാതാകും

രാഷ്ട്രീയവും മതവും തമ്മില്‍ വേര്‍പെടുത്തുകയും മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്താല്‍ വിദ്വേഷപ്രസംഗങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കാത്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

എന്തുകൊണ്ടാണ് ആളുകള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഓരോ ദിവസവും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ടിവിയിലും പൊതുവേദിയിലും ഉള്‍പ്പെടെ വിവാദ പ്രസംഗങ്ങള്‍ നടത്തുന്നു. സഹിഷ്ണുത എന്നത് ആരോടെങ്കിലും പൊറുക്കലല്ല, മറിച്ച് വൈവിധ്യങ്ങള്‍ അംഗീകരിക്കലാണ്. വിഭജനവേളയില്‍ സ്വന്തം രാജ്യമായി ഇന്ത്യ തെരഞ്ഞെടുത്തവരോടാണിപ്പോള്‍ പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുന്നതെന്ന് ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. 

എത്ര പേർക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ആശ്ചര്യപ്പെട്ട ബെഞ്ച്, എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾക്ക് മറ്റ് പൗരന്മാരെയോ സമുദായങ്ങളെയോ അപകീർത്തിപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാൻ കഴിയാത്തതെന്ന് ചോദിച്ചു. നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? ജവഹര്‍ലാല്‍ നെഹ്രു, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയ പ്രഭാഷകരുണ്ടായിരുന്നു. അര്‍ധരാത്രിയിലും അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടുമായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഛിദ്രശക്തികള്‍ വിദ്വേഷപ്രസ്താവനകള്‍ നടത്തുന്നു. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവമാണ് അസഹിഷ്ണുതയ്ക്ക് കാരണമെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. കേസ് ഏപ്രില്‍ 28ന് കോടതി വീണ്ടും പരിഗണിക്കും. 

Eng­lish Sum­ma­ry: Supreme Court’s crit­i­cal obser­va­tion: If reli­gion is not mixed with pol­i­tics, hate speech will disappear

You may also like this video

Exit mobile version