Site icon Janayugom Online

മിച്ചഭൂമി കേസുകൾ തീർപ്പാക്കി ഭൂരഹിതർക്ക് ഭൂവിതരണം നടത്തും: മുഖ്യമന്ത്രി

ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് സംസ്ഥാനത്ത് ഭൂരഹിതരായവർക്ക് ഭൂമി നൽകുന്ന നടപടികളും പൂർത്തിയാക്കുമെന്നും അതിനായി വില്ലേജ് ഓഫിസർ അധ്യക്ഷനായ വില്ലേജ് തല ജനകീയസമിതികൾ പുനഃസംഘടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന റവന്യു ദിനാഘോഷവും അവാര്‍ഡ് വിതരണവും സി കേശവൻ സ്മാരക ടൗൺ ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. 

സർക്കാർ അധികാരമേറ്റ ശേഷം 2.75 ലക്ഷം പേർക്ക് പട്ടയ വിതരണം നടത്തി. ലൈഫ് മിഷന്റെ ഭാഗമായി നടത്തിയ സർവേയിൽ 3,41,095 പേർ ഭൂരഹിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി ഏറ്റവും കുറഞ്ഞത് 10,500 ഏക്കർ ഭൂമി ആവശ്യമാണ്. നിലവിലുള്ള മിച്ചഭൂമി കേസുകൾ തീർപ്പാക്കി ഇവർക്കായി ഭൂമി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷമാണ് നിർത്തിവച്ചിരുന്ന റീസർവേ നടപടികൾ പുനഃരാരംഭിച്ചത്. മുൻകാലത്തുണ്ടായ ന്യൂനതകൾ പരിഹരിച്ച് നൂതന സാങ്കേതിക വിദ്യകൾ ഇതിനായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുമെന്നും അതിനായി ആവശ്യമെങ്കിൽ നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും അധ്യക്ഷത വഹിച്ച മന്ത്രി കെ രാജൻ പറഞ്ഞു. ഇതിനായി മിച്ചഭൂമി പിടിച്ചെടുക്കേണ്ട സാഹചര്യമുണ്ടായാൽ അത്തരം നടപടികളും സ്വീകരിക്കും. നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി എല്ലാ ഭൂമിക്കും രേഖകൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, എ എം ആരിഫ് എംപി, എംഎല്‍എമാരായ എം നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, പി എസ് സുപാല്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി വി അനുപമ, ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Sur­plus land cas­es will be resolved and land will be dis­trib­uted to the land­less: Chief Minister

You may also like this video

Exit mobile version