Site iconSite icon Janayugom Online

ഇടുക്കിയിലും പന്നിപ്പനി സ്ഥിരീകരിച്ചു

കട്ടപ്പന നഗരസഭാ പരിധിയിലും ആഫ്രിക്കന്‍ പന്നിപ്പനി കണ്ടെത്തി. ഇതോടെ ബാക്കി പന്നികളെ ദയാവധത്തിന് വിധേയമാക്കി. കൊച്ചുതോവാള നിരപ്പേല്‍കട ഭാഗത്ത് ചേന്നാട്ട് ഷാജിയുടെ ഫാമിലെ 128 പന്നികള്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ചത്തിരുന്നു.

രണ്ട് സാംപിളുകള്‍ ശേഖരിച്ച് ഭോപ്പാല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ലാബുകളിലേയ്ക്കാണ് പരിശോധനയ്ക്ക് അയച്ചത്. 12 ദിവസങ്ങള്‍ക്കു ശേഷം ലഭിച്ച ഫലത്തില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഈ കാലയളവിനുള്ളില്‍ ഈ ഫാമിലെ 128 പന്നികള്‍ ചത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഫാമിലെ ബാക്കിയുണ്ടായിരുന്ന 12 പന്നികളെ ഇന്നലെ ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. നിശാന്ത് എം. പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തിയത്.

കട്ടപ്പന വില്ലേജ് ഓഫീസര്‍ എം.ജെ. ജോര്‍ജുകുട്ടിയുടെ സാന്നിധ്യത്തില്‍ ഡോ. ജയ്സണ്‍ ജോര്‍ജ്, ഡോ. ഗദ്ദാഫി, ഡോ. പാര്‍ത്ഥിപന്‍, ഡോ. ഗീതമ്മ തുടങ്ങിയവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍നിന്ന് പന്നിമാംസ വിതരണവും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Swine flu con­firmed in Iduk­ki too

You may also like this video

Exit mobile version