Site icon Janayugom Online

T‑20 ലോകകപ്പ് ഇന്ത്യയ്ക്ക്

cricket

T‑20 ലോകകപ്പ് ഇന്ത്യയ്ക്ക് വീണ്ടും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ടി-20 കപ്പില്‍ ഇന്ത്യ മുത്തമിടുന്നത്. ടി20 ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലൂടെ സഞ്ചരിച്ചിരുന്ന വിരാട് കോലി ഫൈനലില്‍ രക്ഷകനായി. ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിനു മുമ്പില്‍ തകര്‍ച്ച നേരിട്ട ഇന്ത്യക്ക് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ഭേദപ്പട്ട സ്കോറിലെത്താന്‍ സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 

മാര്‍കോ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ചു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ നേടിയത്. ഓവറില്‍ കോലി മൂന്ന് ഫോറുകള്‍ നേടി. എന്നാല്‍ പേസര്‍മാരെ പ്രഹരിക്കുകയെന്ന തന്ത്രത്തിന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം മറുതന്ത്രമൊരുക്കി. രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ കേശവ് മഹാരാജിനെ പന്തേല്പിച്ചു. ആ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലാം പന്തില്‍ രോഹിത് പുറത്തായി. അഞ്ച് പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത രോഹിത് ക്ലാസന്റെ കൈകളിലൊതുങ്ങി. വൈകാതെ റണ്‍സൊന്നുമെടുക്കാതെ റിഷഭ് പന്തും പുറത്തായി. 

കാഗിസോ റബാഡയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച്ച് ക്ലാസൻ പിടിച്ചെടുത്തു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ അക്സർ പട്ടേലിനെ നേരത്തേയിറക്കി. എയ്ഡന്‍ മാർക്രത്തെയും കേശവ് മഹാരാജിനെയും സിക്സർ പറത്തിയ അക്സര്‍ ഇന്ത്യക്ക് പ്രതീക്ഷ നൽകി. സ്പിന്നർമാരെ ഇറക്കി റണ്ണൊഴുക്കു തടയുകയെന്നതായിരുന്നു മധ്യഓവറുകളിലെ ദക്ഷിണാഫ്രിക്കൻ തന്ത്രം. 10 ഓവറിൽ 75 റൺസാണ് ഇന്ത്യ നേടിയത്. നാലാം വിക്കറ്റില്‍ കോലിയും അക്സറും ചേര്‍ന്ന് 14-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. റബാഡ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ചാണ് അക്സര്‍ ടീമിനെ 100 കടത്തിയത്. എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ അക്സര്‍ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 31 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്‌കോറുയര്‍ത്തി. കോലി അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറില്‍ 134–4 എന്ന നിലയിലെത്തി. 18-ാം ഓവറില്‍ കോലിയുടെ സിക്‌സും ഫോറുമടക്കം ടീം 16 റണ്‍സെടുത്തു. 19-ാം ഓവറിൽ മാർക്കോ ജാൻസനെ ബൗണ്ടറി കടത്താൻ ശ്രമിച്ച കോലിയെ കഗിസോ റബാദ ക്യാച്ചെടുത്തു പുറത്താക്കി. 16 പന്തില്‍ 27 റണ്‍സെടുത്ത ശിവം ദുബെ അവസാന പന്തില്‍ പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും ആന്‍റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റെടുത്തു. 

Eng­lish Sum­ma­ry: T‑20 World Cup for India

You may also like this video

Exit mobile version