Site icon Janayugom Online

അഫ്ഗാനെതിരായ ടി20 പരമ്പര ഇന്ത്യക്ക്; ആറ് വിക്കറ്റ് ജയം

രണ്ടാം ടി20യിലും അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വിജയം. ആറ് വിക്കറ്റ് ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. ഇതോടെ 2–0ന് ഇന്ത്യ പരമ്പര നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 172 റണ്‍സിന് ഓള്‍ഔട്ടായി. അര്‍ധ സെഞ്ചുറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ് (57)അഫ്ഗാന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 15.4 ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടമാക്കി ലക്ഷ്യത്തിലെത്തി. 34 പന്തില്‍ 68 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റെയും 32 പന്തില്‍ 63 റണ്‍സെടുത്ത ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ വിജയം സാധ്യമാക്കിയത്.
കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഫാറൂഖിയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. എന്നാല്‍ ടി20യില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. 

134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 28 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്നാമനായെത്തിയ വിരാട് കോലി തകര്‍ത്തടിച്ചു. പവര്‍പ്ലെ അവസാനിക്കുന്നതിന് തൊട്ടുമ്പായി കോലി മടങ്ങി. 16 പന്തില്‍ 29 റണ്‍സെടുത്താണ് മടക്കം. പിന്നാലെയെത്തിയ ശിവം ദുബെയെ കൂട്ടുപിടിച്ച് യശസ്വി ജയ്സ്വാള്‍ സ്കോര്‍ വേഗത വീണ്ടും ഉയര്‍ത്തി. 27 പന്തില്‍ താരം അര്‍ധസെഞ്ചുറി തികച്ചു. അധികം വൈകാതെ ദുബെയും അര്‍ധസെ‌ഞ്ചുറി തികച്ചു. 22 പന്തിലാണ് താരം അര്‍ധസെഞ്ചുറിയിലെത്തിയത്. യശസ്വി പുറത്താകുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 45 പന്തില്‍ നിന്നും വെറും 19 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ജിതേഷ് ശര്‍മ്മ ക്രീസിലെത്തിയെങ്കിലും രണ്ട് പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. റിങ്കുവിനെ കൂട്ടുപിടിച്ച് ദുബെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 

നേരത്തെ ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനായി സ്ഥാനക്കയറ്റം കിട്ടി മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസിനെ (14) ബിഷ്‌ണോയ് മടക്കി. ഇബ്രാഹിം സദ്രാന്‍ (8), മുഹമ്മദ് നബിക്ക് (14) നജീബുള്ള സദ്രാന്‍ (23), കരീം ജനത് (20), മുജീബ് ഉര്‍ റഹ്മാന്‍ (21) എന്നിവരാണ് അഫ്ഗാന്റെ സ്കോറര്‍മാര്‍. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ എന്നിവര്‍ക്ക് പകരം യശസ്വി ജയ്സ്വാളും വിരാട് കോലിയും ടീമിലെത്തി. അതേസമയം സഞ്ജു സാംസണ് രണ്ടാം മത്സരത്തിലും അവസരം ലഭിച്ചില്ല.

Eng­lish Summary;T20 series for India against Afghanistan; Six wick­et win
You may also like this video

Exit mobile version