Site iconSite icon Janayugom Online

സിക്കിം ലോട്ടറിക്ക് നികുതി; കേരള സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി

സിക്കിം ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചു. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2005ലാണ് പേപ്പര്‍ ലോട്ടറിയായ സിക്കിം ലോട്ടറിക്ക് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.

സിക്കിം സര്‍ക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും കേരളത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ 2008ലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. നികുതി ഏര്‍പ്പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ലോട്ടറി കേന്ദ്ര വിഷയമായതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തിക്കൊണ്ട് നിയമം പാസാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേരളം നികുതിയായി പിരിച്ചത് 250 കോടിയോളം രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് പുറത്തുവന്നത്.

Eng­lish sum­ma­ry; Tax on Sikkim lot­tery; The Supreme Court upheld the Ker­ala gov­ern­men­t’s action

You may also like this video;

Exit mobile version