ദക്ഷിണ കൊറിയയിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ എട്ട് വയസ്സുകാരിയെ അധ്യാപിക കുത്തിക്കൊലപ്പെടുത്തി. 40 വയസുള്ള അധ്യാപിക കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുത്തേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്തുകയായിരുന്നു. സംഭവ സമയത്ത് പെൺകുട്ടിയുടെ കൂടെ അധ്യാപികയുമുണ്ടായിരുന്നുവെന്ന് കണ്ടത്തിയതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. കുട്ടിയുടെ കഴുത്തിലും കയ്യിലും മുറിവുകൾ ഉണ്ടായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം കുട്ടി എത്താത്തതിനെ തുടർന്ന് സ്കൂൾ ബസ് ഡ്രൈവർ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്. അധ്യാപികയ്ക്ക് കുട്ടിയുമായി മറ്റു ബന്ധങ്ങൾ ഒന്നുമില്ല. അധ്യാപികയുടെ ശരീരത്തിലും സ്വയം ഏൽപ്പിച്ച മുറിവുകൾ ഉണ്ടായിരുന്നു. ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക് ചൊവ്വാഴ്ച കേസിൽ അന്വേഷണത്തിന് ഉത്തരവിടുകയും, ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ നടപ്പിലാക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

