“അടിച്ചില്ലെങ്കിൽ കുട്ടികൾ നന്നാവില്ല” എന്നതിനോട് യോജിക്കാനാവില്ലെന്നും, വിദ്യാർത്ഥികൾക്ക് ശാരീരിക ശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്നും ഹൈക്കോടതി. വിദ്യാർത്ഥികളെ ചൂരൽ കൊണ്ട് തല്ലിയ രണ്ട് അധ്യാപകർക്കെതിരെ സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
അച്ചടക്കത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ഇത്തരം ശിക്ഷ നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് സി ജയചന്ദ്രൻ വ്യക്തമാക്കി. അതേസമയം, നോർത്ത് പറവൂരിൽ നാലാം ക്ലാസുകാരിയെ പി വി സി പൈപ്പുകൊണ്ട് തല്ലിയ താൽക്കാലിക നൃത്താധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാരകായുധം ഉപയോഗിച്ച് വിദ്യാർത്ഥിയെ തല്ലിയെന്നതടക്കമുള്ള വകുപ്പുകൾ റദ്ദാക്കിയ കോടതി, ഈ കേസിൽ പുതിയ കുറ്റപത്രം നൽകാനും നിർദ്ദേശിച്ചു.

