Site icon Janayugom Online

തെലങ്കാന ഇന്ന് ബൂത്തിലേക്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. തെലങ്കാനയിലെ 119 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്. പ്രശ്നബാധിത ജില്ലകളിലെ 106 സീറ്റുകളില്‍ രാവിലെ എഴ് മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിങ്. 

ഭരണക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപി കൂടി രംഗത്തുവന്നത് ത്രികോണ മത്സരസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിആര്‍എസ് തലവന്‍ കെ ചന്ദ്രശേഖര റാവു എന്നിവരായിരുന്നു പ്രചാരണത്തിലെ താരങ്ങള്‍. സിപിഐ സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു, ചന്ദ്രശേഖര റാവുവിന് പുറമെ കെ ടി രാമറാവു, പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി, ബിജെപി എംപി ബണ്ഡി സ‍ഞ്ജയ് കുമാര്‍, ഡി അരവിന്ദ് എന്നിവരാണ് മത്സരരംഗത്തെ പ്രമുഖര്‍. ‌ 

ബിആര്‍എസ് 119 മണ്ഡലങ്ങളിലും മത്സരിക്കുന്നു. 118 ല്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഐയും മത്സരിക്കുന്നു. ബിജെപിയും സഖ്യകക്ഷികളും 111, അസസുദ്ദീന്‍ ഓവൈസിയുടെ എഐഎംഐഎം ഒമ്പത് സീറ്റുകളിലും ജനവിധി തേടുന്നു. ഭരണത്തുടര്‍ച്ചയാണ് ബിആര്‍എസ് ലക്ഷ്യമിടുന്നത്. മറുവശത്ത് ഭരണം പിടിക്കാനുള്ള ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് സഖ്യം നടത്തുന്നത്.
പരാജയഭീതിയില്‍, മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗജ്‌വാളിലും കാമറെഡ്ഡി മണ്ഡലത്തിലും ജനവിധി തേടുന്നുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായ തെലങ്കാനയില്‍ ബിആര്‍എസിന് ഭരണം നഷ്ടമാകുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിയും ബിആര്‍എസും തമ്മില്‍ രഹസ്യധാരണയിലാണ് മത്സരിക്കുന്നതെന്ന് ചലച്ചിത്ര നടിയും മുന്‍ എംപിയുമായിരുന്ന വിജയശാന്തി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബിആര്‍എസ് വിട്ട വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Eng­lish Summary:Telangana to booth today

You may also like this video

Exit mobile version