Site iconSite icon Janayugom Online

തെലങ്കാന ടണല്‍ ദുരന്തം;ഒരു മൃതദേഹം പുറത്തെടുത്തു

തെലങ്കാന ടണല്‍ ദുരന്തത്തെ തുടര്‍ന്ന് 16 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഒരു മൃതദേഹം കണ്ടെത്തി. യന്ത്ര അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള കഡാവര്‍ നായ സ്കാഡാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. 

ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കുമായി ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചെറിയാനായി ഡിഎന്‍എ പരിശോധനയും നടത്തും. മൃതദേഹം കണ്ടെടുത്തതിന് ഒന്നുമുതല്‍ നാലടിവരെ ദൂരത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടിയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിഞ്ഞേക്കും. 

ഫെബ്രുവരി 22 നാണ് ശ്രീശൈലം ഇടതുകര കനാൽ (എസ്‌എൽ‌ബി‌സി) പദ്ധതി തുരങ്കം തകര്‍ന്ന് എട്ട് ജീവനക്കാര്‍ കുടുങ്ങിയത്. 15 വ്യത്യസ്ത ഏജന്‍സികളാണ് സംഭവസ്ഥലത്ത് തിരച്ചിലിന് നേതൃത്വം നല്‍കിയത്.

ദേശീയ ദുരന്തനിവാരണ അതോറിട്ടിയുടെ അഭ്യർത്ഥനപ്രകാരം കഴിഞ്ഞ ദിവസമാണ് കഡാവർ നായ്ക്കളെ വിട്ടുകൊടുത്തത്. കേരള പൊലീസിന്റെ കെ9 സ്ക്വാഡില്‍ ഉള്‍പ്പെട്ട മികച്ച പരിശീലനം ലഭിച്ച മുര്‍ഫി, മായ എന്നീ നായകളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചത്. വയനാട് ദുരന്തമുഖത്തും ഇവരെ വിന്യസിച്ചിരുന്നു. 

Exit mobile version