Site iconSite icon Janayugom Online

വയനാട്ടിലെ കോണ്‍ഗ്രസില്‍ തമ്മിൽ തല്ല് രൂക്ഷമാകുന്നു; ഇടപെടലുമായി കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസില്‍ തമ്മിൽ തല്ല് രൂക്ഷമാകുന്നു.ഒടുവില്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന് നേരിട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിളിച്ചു. അദ്ദേഹം വിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാക്കളും , ബ്ലോക്ക് ‑ജില്ലാ ഭാരവാഹികളും പങ്കെടുത്തു. അവര്‍ക്ക് പരസ്യമായ ശാസനയും, താക്കീതും നൽകി . കെപിസിസി പ്രസി‍ഡന്റ് സണ്ണിജോസഫും യോഗത്തില്‍ പങ്കെടുത്തു.ജില്ലയിൽ അടുത്തുനടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നേതാക്കൾ ജാഗ്രതപുലർത്തണമെന്നും പാർട്ടിയിൽ ഒരുവിധത്തിലുള്ള അച്ചടക്കലംഘനവും അംഗീകരിക്കില്ലെന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

ആദ്യംചേർന്ന ഡിസിസി യോഗത്തിൽ എന്‍എം വിജയന്റെ ആത്മഹത്യയ്ക്കു പിന്നാലെ കുടുംബം ഉയർത്തിയ ആരോപണങ്ങളും സാമ്പത്തികബാധ്യതകളും തന്നെയാണ് ചർച്ചയായത്. കുടുംബത്തിന്റെ ആരോപണങ്ങളിൽ അതൃപ്തിയറിയിച്ചെങ്കിലും ധാർമികബാധ്യതയെന്ന രീതിയിൽ ബത്തേരി അർബൻ ബാങ്കിലെ വായ്പയേറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനും കെപിസിസി നിർവാഹകസമിതിയംഗം കെഎൽ പൗലോസും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചുതീർത്താൽ തീരാവുന്ന വിഷയമാണ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യവരെയെത്തിച്ചതെന്ന് യോഗത്തിൽ വിമർശനമുയർന്നു. 

താത്കാലികമായി തമ്മിലടിക്ക് പരിഹാരമുണ്ടാകുമെങ്കിലും ഇതുവിജയിക്കുമോയെന്ന കാര്യത്തിൽ നേതൃത്വത്തിനും ആശങ്കയുണ്ട്. അതിനാൽത്തന്നെ കോൺഗ്രസിന്റെ ആഭ്യന്തരസംവിധാനത്തിന്റെ കർശന നിരീക്ഷണത്തിലായിരിക്കും വയനാടെന്നും നിർദേശം നൽകിയിട്ടുണ്ട്. 

Exit mobile version