Site iconSite icon Janayugom Online

ഇറാനില്‍ പ്രതിഷേധക്കാര്‍ക്കും സൈന്യത്തിനും നേരെ ഭീകരാക്രമണം: ഒമ്പത് മരണം

ഇറാനില്‍ ഹിജാബ് പ്രതിഷേധക്കാര്‍ക്കുനേരെയും സൈന്യത്തിനുനേരെയും ഭീകരാക്രമണം. രണ്ട് സംഭവങ്ങളിലായി രണ്ട് കുട്ടികളടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഭീകരാക്രമണ പരമ്പര. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയായ ഖുസെസ്ഥാന്‍ പ്രവിശ്യയിലാണ് ആക്രമണങ്ങളുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ഇസെഹ് നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഇതില്‍ രണ്ടുകുട്ടികളും ഒരു വനിതയുമടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. 

നാല് മണിക്കൂറിന് ശേഷം ഇസ്ഫഹാനില്‍ സുരക്ഷാസേനാംഗങ്ങള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. എട്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാനിലെ സ്വയംസന്നദ്ധ സൈനികവിഭാഗമായ ബാസിജ് സേനാംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. നേരത്തെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്ന് ബാസിജ് സൈന്യം പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. 

ഇറാന്റെ വസ്ത്രധാരണരീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുശേഷം ആരംഭിച്ച പ്രതിഷേധസമരം മൂന്നാം മാസത്തിലേക്ക് കടക്കുകയാണ്. സന്നദ്ധസംഘടനയുടെ കണക്കുകള്‍ പ്രകാരം 348 പേര്‍ക്ക് ഇതുവരെ പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായി. ആറുപേരെ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്. 

Eng­lish Summary:Terrorist attack on pro­test­ers and army in Iran: Nine dead
You may also like this video

Exit mobile version