ജമ്മു കശ്മീരിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീരിലെ കത്വയിലാണ് വെടിവെപ്പുണ്ടായത്. മേഖലയിൽ കൂടുതൽ സൈന്യമെത്തി ഭീകരർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണ് സൈന്യത്തിന് നേരെ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഹോഗ് വനമേഖലയിലെ കാമദ് നല്ലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ബില്ലാവറിലെ നജോട്ട് വനമേഖലയിൽ നിന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീകരരെന്ന് സംശയിക്കുന്നവർ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ഏതാനും വെടിയുതിർത്തതായും സൈന്യം തിരിച്ചടിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന നടത്തിയ തിരച്ചിലിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്.

