Site icon Janayugom Online

‘പന്ന്യന്‍ രവീന്ദ്രനെതിരെയുള്ള തരൂരിന്റെ പ്രസ്‌താവന സാധാരണക്കാരോടുള്ള പുച്ഛം ’

പന്ന്യൻ രവീന്ദ്രൻ എന്തിനു മത്സരിക്കുന്നുവെന്ന ശശി തരൂരിന്റെ ചോദ്യത്തിൽ പ്രകടമാകുന്നത്‌ സാധാരണക്കാരോടും ജനകീയ നേതാക്കളോടുമുള്ള പുച്ഛമാണെന്ന്‌ മന്ത്രി ജി ആർ അനിലും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും. അഹങ്കാരം നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ ഇതിനു മുമ്പും തരൂര്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിമാനത്തിലെ ഇക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസെന്ന്‌ വിശേഷിപ്പിക്കുകയും അതിൽ സഞ്ചരിക്കുന്നവരെ കന്നുകാലികളോട് ഉപമിക്കുകയും ചെയ്‌ത അതേ മാനസികാവസ്ഥയാണ്‌ ഇവിടെയും പ്രകടമാകുന്നത്‌. പന്ന്യൻ വിജയിക്കാനാണ്‌ മത്സരിക്കുന്നതെന്ന്‌ വോട്ടെണ്ണിക്കഴിയുമ്പോൾ തരൂരിന്‌ മനസിലാകും. ആർഎസ്‌എസ്‌ മനസുള്ള കോൺഗ്രസുകാരനാണ്‌ തരൂർ. 

അദ്ദേഹത്തിന്റെ ഒരു കാൽ ബിജെപി പാളയത്തിലാണ്‌. മത്സരം ബിജെപി സ്ഥാനാർത്ഥിയുമായി ആണെന്ന തരൂരിന്റെ പ്രസ്‌താവന മതനിരക്ഷേ, ന്യൂനപക്ഷ വോട്ടുകൾ കിട്ടാനുള്ള തന്ത്രമാണ്‌. എന്നാൽ, ഇന്നല്ലെങ്കിൽ നാളെ ബിജെപിയിലേക്ക്‌ ചേക്കേറാൻ പോകുന്നയാളാണ്‌ തരൂർ എന്ന യാഥാർഥ്യം ജനങ്ങൾക്കറിയാമെന്നും അവര്‍ പറഞ്ഞു. 

ബിജെപിയുമായാണ് മത്സരം എന്ന് തരൂര്‍ പറഞ്ഞതിന്റെ രഹസ്യം എല്ലാവര്‍ക്കും അറിയാം. കോൺഗ്രസ്‌ പ്രവർത്തകർതന്നെ കൈയൊഴിഞ്ഞ സ്ഥാനാർഥിയാണ്‌ തരൂർ. തെരഞ്ഞെടുപ്പു പര്യടന വേളയിൽ സ്വന്തം പ്രവർത്തകരുടെ രോഷപ്രകടനംതന്നെ അദ്ദേഹത്തിനു കാണേണ്ടിവന്നു. പാര്‍ട്ടിയില്‍ തന്നെ അദ്ദേഹം ഒറ്റപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം തലസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനത്തിന്റെ ഒരു വേദിയിലും കാണാത്ത വ്യക്തിയാണ് തരൂര്‍. വർഷത്തിലെത്തുന്ന ദേശാടന പക്ഷിയെപോലെയാണ്‌ തരൂർ തിരുവനന്തപുരത്ത്‌ എത്താറുള്ളത്‌. തരൂർ വിശ്വ പൗരനായിരിക്കും, എന്നാൽ ജനങ്ങൾക്ക്‌ വിശ്വാസമുള്ള പൗരനല്ല. നാടിന് വേണ്ടി ഒന്നും ചെയ്യാത്ത ശതകോടീശ്വരനാണ്‌ രാജീവ്‌ ചന്ദ്രശേഖർ. തിരുവനന്തപുരത്ത്‌ മത്സരിക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ ഐടി മന്ത്രി എന്ന നിലയിൽ തലസ്ഥാനത്തെ ഐടി മേഖലയിൽ എന്തെങ്കിലും അദ്ദേഹം ചെയ്യുമായിരുന്നു. പന്ന്യന്റെ വിജയം സുനിശ്‌ചിതമാണെന്നും അഭിമാനകരമായ ഭൂരിപക്ഷമുണ്ടാകുമെന്നും അവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: ‘Tha­roor’s state­ment against Pan­nyan Rabindran is con­tempt for com­mon people’

You may also like this video

Exit mobile version