Site icon Janayugom Online

പുതുശേരിയിലെ ആക്രമണകാരിയായ കടുവയെ കണ്ടെത്താനായില്ല

elephant

പുതുശേരിയിൽ പള്ളിപ്പുറത്ത് തോമസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം ഫലം കണ്ടില്ല. ഇന്നലെ രാവിലെ മുതൽ മുഴുവൻ സന്നാഹങ്ങളുമായി വള്ളാരംകുന്നിലും പരിസരപ്രദേശങ്ങളിലും ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
മുപ്പതുപേരടങ്ങുന്ന സംഘം നാല് ഗ്രൂപ്പുകളായാണ് തിരച്ചിലിനിറങ്ങിയത്. മുത്തങ്ങയിൽ നിന്നും എത്തിച്ച കുങ്കിയാനയെയും തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരുന്നു. ചാത്തൻകീഴ് പുഴയോരത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താനായി. പിന്നീട് ഇത് തൊട്ടടുത്ത നരിക്കുണ്ട് തേയിലത്തോട്ടത്തിലേക്ക് കയറിയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഈ ഭാഗത്ത് കുങ്കിയാനയെ ഉപയോഗിച്ചാണ് ഉച്ചക്ക് ശേഷം തിരച്ചിൽ നടത്തിയത്. 

വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താനാവാത്തതാണ് തിരച്ചിൽ വിഫലമാക്കിയത്. കഴിഞ്ഞ ദിവസം സ്ഥാപിച്ച ആറ് നിരീക്ഷണ ക്യാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. എന്നാൽ കടുവ പ്രദേശം വിട്ടുപോയതായ സൂചനകളും ലഭിച്ചിട്ടില്ല. വനവുമായി യാതൊരു വിധത്തിലുള്ള അതിരുകളുമില്ലാത്ത ജനവാസ കേന്ദ്രത്തിൽ കടുവയെങ്ങനെയെത്തിയെന്നത് സംബന്ധിച്ച വിശദീകരണം നൽകാൻ വനംവകുപ്പിന് കഴിയുന്നില്ല. 

കടുവയുടെ അപ്രതീക്ഷിത ആക്രമണത്തിൽ കർഷകൻ മരിച്ചതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. കടുവയ്ക്കായുള്ള തിരച്ചിലിനും തുടർനടപടികൾക്കും നേതൃത്വം നൽകാൻ ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, ഐ ആന്റ് പി വിഭാഗം കൺസർവേറ്റർ എസ് നരേന്ദ്ര ബാബു, ഡിഎഫ്ഒമാരായ മാർട്ടിൻ ലോവൽ, എ ഷജ്ന, ഹരിലാൽ, കെ രാജൻ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. 

Eng­lish Sum­ma­ry: The aggres­sive tiger in Pudush­er­ry was not found

You may also like this video

Exit mobile version