Site iconSite icon Janayugom Online

പൊങ്കാല ഇഷ്ടികകള്‍ നശിപ്പിച്ച് കളയാന്‍ പറഞ്ഞ ബിജെപി ഭരണം കിട്ടിയപ്പോള്‍ മലക്കം മറിഞ്ഞു

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ചുടു കട്ടകള്‍ കോര്‍പ്പറേഷന് കൊടുക്കാതെ നശിപ്പിച്ച് കളയണമെന്ന് ആഹ്വാനം ചെയ്ത ബിജെപി, ഇത്തവണ നിലപാട് മാറ്റി മലക്കം മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഇത്തവണയും ചുടുകട്ടകൾ ശേഖരിച്ച് വീട് നിർമാണത്തിന് നൽകുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് അറിയിച്ചു. ആര്യ രാജേന്ദ്രൻ കോർപറേഷൻ മേയറായിരുന്ന വർഷങ്ങളിൽ പൊങ്കാലയിടുന്നവരാരും ചുടുകട്ടകൾ കോർപറേഷന് നൽകരുതെന്നായിരുന്നു ബിജെപി ആഹ്വാനം ചെയ്തിരുന്നത്. 

എന്നാൽ ഈ വർഷം ബിജെപിക്ക് കോർപറേഷനിൽ അധികാരം ലഭിച്ചതോടെ നിലപാടുകളിൽ മലക്കം മറിയുകയായിരുന്നു.കഴിഞ്ഞ വർഷങ്ങളിൽ കോർപറേഷൻ കട്ടകൾ ശേഖരിച്ച് മറിച്ച് വിൽക്കുന്നുവെന്ന ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ചീട്ടുകൊട്ടാരം പോലെ അത്തരം വ്യാജ ആരോപണങ്ങളെല്ലാം തകർന്നടിഞ്ഞു. അധികാരത്തിലെത്തിയാൽ പുതിയ രീതിയിലുളള ഭരണ രീതികൾ നടപ്പിലാക്കുമെന്ന് വാദിച്ച അതേ ബിജെപിയാണ് ഇപ്പോൾ കോർപറേഷൻ മുൻവർഷങ്ങളിൽ നടത്തിയിരുന്ന മികച്ച മാതൃകകൾ അതുപോലെ ആവർത്തിക്കാന്‍ ശ്രമിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്നെ പൊങ്കാലയോടനുബന്ധിച്ച് കോർപറേഷൻ തിരുവനന്തപുരം ന​ഗരങ്ങളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും അമ്പലത്തിന്റെ പരിസരങ്ങളിൽ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നടപ്പിലക്കുകയും ചെയ്തിരുന്നു.

Exit mobile version