കാർത്തികപള്ളിയിലെ എയ്ഡഡ് സ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്ക്കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഇട ദിവസങ്ങളിൽ സ്കൂളിൽ ബാഗുകൾ പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ അധ്യാപിക ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ട്യൂഷൻ പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതെന്നാണ് കുട്ടി ആദ്യം അധ്യാപകരോട് പറഞ്ഞത്. എന്നാൽ വീണ്ടും ചോദിച്ചപ്പോൾ കൂട്ടുകാരൻ തന്നതെന്ന് മാറ്റി പറഞ്ഞു. ഇതോടെ അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആരെങ്കിലും ഉപേക്ഷിച്ച വെടിയുണ്ടകൾ ആണോ വിദ്യാർത്ഥിക്ക് ലഭിച്ചത് അല്ലെങ്കിൽ ആരെങ്കിലും നൽകിയത് ആണോ എന്നതുൾപ്പടെ വ്യക്തത ഇല്ല. വെടിയുണ്ടകൾ തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയക്കും.
എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്ക്കൂൾ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തി

