ടൗണിൽ അമിതവേഗതയിലെത്തിയ ലോറി മൂന്ന് വാഹനങ്ങളിലിടിച്ച് നിരവധി പേർക്ക് പരിക്ക്. പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് സിമന്‍റുമായി പോകുകയായിരുന്ന ലോറി പെരിന്തൽമണ്ണ ഭാഗത്തുനിന്നും നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറിലും കാറിലും ഇടിച്ച ശേഷം റോഡരികിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. പാണ്ടിക്കാട് പൊലീസ്, മഞ്ചേരി നിന്നെത്തിയ അഗ്നിശമന സേന, ട്രോമാകെയർ പ്രവർത്തകർ, പൊലീസ് വളന്‍റിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെയും ട്രാവലറിലെയും പരിക്കേറ്റ യാത്രക്കാരെ ആദ്യം പാണ്ടിക്കാട്ടെയും പിന്നീട് പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

