Site icon Janayugom Online

ദേശീയ ആസ്തികൾ കൈമാറാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം

സർക്കാർ മേഖലാ വ്യവസായങ്ങളെ പൂർണമായും തകർത്ത് ദേശീയ ആസ്തികൾ കൈമാറാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനങ്ങള്‍ അതീവഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ധനസമാഹരണത്തിന്റെ പേരിൽ പൊതുമേഖലയുടെയും സർക്കാർ മേഖലയുടെയും സ്വത്തുക്കൾ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുകയാണ്.
സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലും വ്യാവസായിക വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും തൊഴിൽ സംവരണം നൽകി സാമൂഹിക നീതി ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ച പൊതുമേഖലയും സർക്കാർ മേഖലയും നിലവിൽ ഗുരുതരമായ നിലനില്പു ഭീഷണിയിലാണ്. സർക്കാർ വകുപ്പുകളിലും കരാര്‍ തൊഴില്‍ അനുദിനം വർധിച്ചുവരികയാണ്. ഇത് ഭരണത്തെയും സിവിൽ സർവീസിനെയും ദുർബലപ്പെടുത്തുന്നു. സാധാരണക്കാര്‍ക്ക് സർക്കാർ സംവിധാനത്തിൽ നിന്നുള്ള ആനുകൂല്യങ്ങളും മറ്റ് ദൈനംദിന ആവശ്യങ്ങളും നിഷേധിക്കപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
റയിൽവേ, പ്രതിരോധം, തപാൽ തുടങ്ങിയ സ്ഥാപനങ്ങളിൽ 10 ലക്ഷത്തിലധികവും പൊതുമേഖലാ വ്യവസായങ്ങളിൽ നാലു ലക്ഷത്തിലധികവും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടുകോടിയിലധികം യുവജനങ്ങള്‍ തൊഴില്‍ രഹിതരായ രാജ്യത്ത് പൊതുമേഖലയിലും സർക്കാരിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്താനുള്ള നടപടികൾ ആരംഭിക്കാതെ കാഴ്ചക്കാരായി ഇരിക്കുകയാണ് ബിജെപി സർക്കാർ. വിവേകശൂന്യമായ ഈ സമീപനത്തെ പാര്‍ട്ടി കോണ്‍ഗ്രസ് അപലപിച്ചു. സാമൂഹിക നീതിക്കും തൊഴിലിനുമായി പൊതുമേഖലയെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും വേണം. സ്വകാര്യവൽക്കരണം
പൂർണമായി അവസാനിപ്പിക്കണം. കേന്ദ്ര പൊതുമേഖലയിലും സർക്കാരിലും ഒഴിഞ്ഞുകിടക്കുന്ന 14 ലക്ഷം തസ്തികകളിലും വിവിധ മേഖലകളില്‍ ഒഴിവുള്ള എട്ട് ലക്ഷത്തിലധികം തസ്തികകളിലും ഉടൻ നിയമനം നടത്തണമെന്നും പൊതുമേഖലയെയും സർക്കാര്‍ സംവിധാനങ്ങളെയും സംരക്ഷിക്കാൻ ശബ്ദമുയർത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: The Cen­ter should aban­don the move to trans­fer nation­al assets

You may like this video also

Exit mobile version