Site icon Janayugom Online

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമഭേദഗതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമഭേദഗതിയെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സെലക്ഷൻ കമ്മിറ്റിയിലെ ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യമല്ല കമ്മിഷന്റെ സ്വാതന്ത്ര്യത്തിനുള്ള അടിസ്ഥാന ഘടകമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ 2023 ലെ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ എതിര്‍ത്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പരാമര്‍ശം. പുതുതായി ചുമതലയേറ്റ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം ചീഫ് ജസ്റ്റിസ് അംഗമായ സെലക്ഷന്‍ കമ്മിറ്റി മുഖാന്തരമായിരിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ജുഡീഷ്യൽ അംഗങ്ങളില്ലാത്ത ഒരു സെലക്ഷൻ കമ്മിറ്റി പക്ഷപാതപരമായി പ്രവർത്തിക്കുമെന്ന് ഹർജിക്കാർ ആരോപിക്കുന്നത് തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. ഹര്‍ജിക്കാരുടെ ലക്ഷ്യം രാഷ്ട്രീയ വിവാദമാണെന്നും ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ സെക്രട്ടറി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തേക്ക് നിയമിതരായ വ്യക്തികളുടെയോ ലിസ്റ്റിൽ പേരുണ്ടായിരുന്ന വ്യക്തികളുടെയോ യോഗ്യത സംബന്ധിച്ച് ഒരു എതിർപ്പും ആരും ഉന്നയിച്ചിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു.

Eng­lish Sum­ma­ry: The Cen­tral Gov­ern­ment has defend­ed the Elec­tion Com­mis­sion Act Amendment
You may also like this video

Exit mobile version