Site icon Janayugom Online

റെജിമെന്റല്‍ സമ്പ്രദായം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

അഗ്നിപഥ് പദ്ധതി നിലവില്‍ വന്നാലും സൈനിക നിയമനത്തിലെ റെജിമെന്റല്‍ സമ്പ്രദായം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥിലൂടെ ആദ്യ വര്‍ഷം നിയമിക്കുന്നവരുടെ എണ്ണം സായുധസേനയിലെ ആകെ സൈനികരുടെ മൂന്ന് ശതമാനം മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

പദ്ധതി പ്രത്യേക പ്രദേശങ്ങളിലെ രാജ്പുത്, ജാട്ട്, സിഖ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നിരവധി റെജിമെന്റുകളുടെ ഘടനയിൽ മാറ്റം വരുത്തുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.

അഗ്നിപഥ് പദ്ധതി പ്രകാരം നാലുവര്‍ഷം സേവനം ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ന്നും സൈന്യത്തിലുണ്ടാവുക. അല്ലാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെന്‍ഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല.

യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്നിപഥ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. റെജിമെന്റല്‍ സമ്പ്രദായത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല. ഏറ്റവും മികച്ച അഗ്നിവീര്‍മാരെ തിരഞ്ഞെടുത്ത് സൈന്യത്തിന്റെ ശക്തികൂട്ടുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നിരവധി രാജ്യങ്ങളില്‍ സമാനമായ സംവിധാനങ്ങള്‍ ഉണ്ടെന്നാണ് പദ്ധതി സേനയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സര്‍ക്കാര്‍ പറഞ്ഞത്.

Eng­lish summary;The Cen­tral Gov­ern­ment has said that the reg­i­men­tal sys­tem will continue

You may also like this video;

Exit mobile version