Site icon Janayugom Online

ബിജെപി നേതൃത്വം നിരാശയിൽ പിടി കൊടുക്കാതെ ക്രൈസ്തവ സഭകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കേരളത്തിലെ ക്രൈസ്തവ സഭകളെ ഒപ്പം നിർത്താമെന്ന ബിജെപിയുടെ മോഹം പൊലിഞ്ഞു. ഈ ലക്ഷ്യത്തോടെ നടത്തിയ പരിശ്രമങ്ങളിൽ ഒന്നു­പോലും ഫലിക്കാതെ പോയതിൽ ദേശീയ നേതൃത്വവും വലിയ നിരാശയിലാണ്.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെയാകെ കയ്യിലെടുക്കാൻ ആർഎസ്എസും ബിജെപിയും പല തന്ത്രങ്ങളും നിരന്തരമായി പയറ്റിയിരുന്നു. അതിലൊന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തന്നെ കളത്തിലിറക്കി സഭാ മേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകൾ. ചില വിഷയങ്ങളിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ ഒറ്റപ്പെട്ട അഭിപ്രായപ്രകടനങ്ങൾ തങ്ങൾക്ക് അനുകൂലമായ തരംഗമായി മാറുമെന്ന് മനക്കോട്ടയും കെട്ടി. ക്രൈസ്തവരെ കയ്യിലെടുക്കാ ‘സൺ ഇന്ത്യ’ എന്നൊരു സംഘടന തന്നെ ആർഎസ്എസിന്റെ നേതൃത്വത്തിൽ തട്ടിക്കൂട്ടി. ഈസ്റ്ററിന് ക്രൈസ്തവ വീടുകളിലേക്ക് ഒരു സ്നേഹയാത്രയും ആസൂത്രണം ചെയ്തു. എന്നാൽ, സംഘ്പരിവാർ ഒരുക്കിയ കെണികളിലൊന്നും കൈസ്തവ സഭകൾ വീണില്ല.

വടക്കേഇന്ത്യയിൽ ആരാധനാലയങ്ങൾക്ക് നേരെ മാത്രമല്ല വിദ്യാലയങ്ങൾക്ക് എതിരെയും അതിക്രമങ്ങൾ പതിവാകുകയും, അസമിൽ സഭകളുടെ സ്കൂളുകളിൽ വൈദികരും കന്യാസ്ത്രീകളും സഭാവസ്ത്രം ധരിച്ച് എത്തുന്നതിന് എതിരായിപ്പോലും സംഘ്പരിവാർ സംഘടനകൾ ഭീഷണിയുയർത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സഭയുടെ വിദ്യാലയങ്ങളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി വയ്ക്കുകയും പ്രഭാത അസംബ്ലിയിൽ കുട്ടികളെക്കൊണ്ട് ചൊല്ലിക്കുകയും വേണമെന്ന് മെത്രാൻ സമിതി മാർഗനിർദേശം പുറപ്പെടുവിച്ചതും ആർഎസ്എസും ബിജെപിയും മെനഞ്ഞ കുതന്ത്രങ്ങൾക്കു മേൽ വലിയ പ്രഹരമായി. വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യൻ ഭരണഘടന തിരുത്തുമെന്ന ചില ബിജെപി നേതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഫെബ്രുവരിയിൽ ബംഗളൂരുവിൽ ചേർന്ന കാത്തലിക് ബിഷപ്സ് കൗൺസിൽ യോഗം ഭരണഘടനയുടെ നിലനില്പുപോലും ആശങ്കയിലാണെന്ന് അഭിപ്രായപ്പെടുകയും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഇതും ബിജെപി നേതൃത്വത്തിന് ക്ഷീണമുണ്ടാക്കി. 

ഇതിനൊക്കെപ്പുറമെ, കേരളത്തിലെ പ്രസിദ്ധങ്ങളായ ഏതാനും ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങൾ മുമ്പ് ഹൈന്ദവ ക്ഷേത്രങ്ങളായിരുന്നു എന്ന അവകാശ വാദവുമായി ചില വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ രംഗത്തെത്തിയിട്ടുള്ളതും സഭാസമൂഹത്തെ ആശങ്കയിലും അമർഷത്തിലുമാക്കിയിട്ടുണ്ട്.
ഇങ്ങനെ വിവിധ പ്രശ്നങ്ങളാൽ, സഭകളെ വരുതിയിൽ കൊണ്ടുവരാമെന്ന മോഹത്തിന് മങ്ങലേറ്റതോടെയാണ് കേരളത്തിൽ നാല് ലോക്‌സഭാ സീറ്റ് ക്രൈസ്തവ വിഭാഗത്തിനായി മാറ്റിവയ്ക്കണമെന്ന ആദ്യ ആലോചനയിൽ നിന്ന് ബിജെപി നേതൃത്വം പിന്നാക്കം പോയതും അനിൽ ആന്റണിയിലേക്ക് മാത്രമായി ഒതുക്കിയതെന്നുമാണ് വിവരം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ പേരിൽ മൂന്ന് ക്രൈസ്തവ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. 

Eng­lish Sum­ma­ry: The Chris­t­ian Church­es did not give in to the frus­tra­tion of the BJP leadership

You may also like this video

Exit mobile version