Site icon Janayugom Online

രാജ്യം ഭരിക്കുന്നത് ജനാധിപത്യ നിയമങ്ങളെ നിരന്തരമായി നിരാകരിക്കുന്ന ഒരു ഭരണകൂടം: കവി സച്ചിദാനന്ദൻ

Sachithanandan

ജനാധിപത്യ നിയമങ്ങളെ നിരന്തരമായി നിരാകരിക്കുന്ന ഒരു ഭരണകൂടമാണ് രാജ്യം ഭരിക്കുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ പറഞ്ഞു. സി പി ഐ (എം) പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിലെ സി എച്ച് കണാരൻ നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഹിംസയെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണ്. ഗാന്ധിയുടെ വധം ധീരമായിരുന്നു എന്ന് ഉദ്ഘോഷിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഗാന്ധി വധത്തിന് പ്രോത്സാഹനം നൽകിയയാൾക്ക് അവർ ഭാരതരത്ന നൽകുന്നു. സത്യം തുറന്നു പറഞ്ഞ ഒട്ടേറെ സാഹിത്യ‑സാംസ്കാരിക പ്രവർത്തകരെയാണ് ഫാസിസ്റ്റ് ശക്തികൾ ഇല്ലാതാക്കിയത്. ഫാസിസം ജനാധിപത്യത്തിൻ്റെ നേർ വിപരീതമാണ്. അത് ചരിത്രത്തെ പുരാണമാക്കുകയും പുരാണത്തെ ചരിത്രമാക്കുകയും ചെയ്യുന്നു. എത് തരത്തിലുള്ള പ്രതിപക്ഷത്തേയും അവർ തങ്ങൾക്കെതിരെയുള്ള ചാരൻമാരാണ് എന്ന് കരുതുന്നു. സംസ്കാരം എന്ന് കേൾക്കുമ്പോൾ തോക്കെടുക്കണമെന്ന് വാദിക്കുന്നവരാണ് നമ്മെ ഭരിക്കുന്നത്. തനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നവരെ സൂക്ഷിക്കണം. അവരുടെ രാഷ്ട്രീയം പ്രതിലോമ രാഷ്ട്രീയം തന്നെയാണ്. ഞാൻ മനുഷ്യൻ്റെ പക്ഷത്താണ് എന്ന് പറയുന്ന രാഷ്ട്രീയം വേണം.

മതനിരപേക്ഷമായ ഒരു സംസ്കാരമാണ് ആവശ്യം. രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയ്ക്ക് ജനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം ചോദിക്കുമ്പോഴാണ് ജനാധിപത്യത്തെ ജനാധിപത്യം എന്ന് നമുക്ക് വിളിക്കാൻ കഴിയുക. നമ്മെ രക്ഷിക്കാനായി ആരും അവതരിക്കാൻ പോകുന്നില്ല. നാം നമ്മെത്തന്നെ രക്ഷിക്കണം. ഇരുണ്ട ഒരു വഴിത്തിരിവിലാണ് ഇന്ത്യയുടെ സംസ്കൃതി എത്തി നിൽക്കുന്നത്. ഭയം രാജ്യത്തെ മുഴുവൻ ഗ്രസിച്ച അവസ്ഥയാണ്. സത്യം പറയാൻ എല്ലാരും ഭയക്കുന്നു. നാം അറിയാതെ തന്നെ അടിമ ജനതയായി മാറുന്നു. ഭീതിജനകമായ അവസ്ഥയിൽ നിന്നുകൊണ്ടാണ് സംസ്കാരത്തെക്കുറിച്ച് നാം സംസാരിക്കുന്നത്.

ജനകീയ സമരങ്ങളെ വിജയിക്കാൻ രാജ്യത്തെ മർദ്ധക ഭരണകൂടം അനുവദിച്ചിട്ടില്ല. മഹാമാരിയെപ്പോലും അവർ മർദ്ധനോപാധിയാക്കുകയായിരുന്നു. അധ്വാനിക്കുന്ന മനുഷ്യർ തങ്ങളും മനുഷ്യരാണ് എന്ന് പറയാൻ തുടങ്ങുന്ന നിമിഷമാണ് ജനാധിപത്യത്തിൻ്റെ യഥാർത്ഥമായ മുഹൂർത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ (എം) പിബി അംഗം എം എ ബേബി സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

നാം ജീവിക്കുന്നത് വലിയ പോരാട്ടിൻ്റെ കാലഘട്ടത്തിലാണ്. ചരിത്രത്തെ ആവർ ത്തിച്ചാവർത്തിച്ച് മാനഭംഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതിന് സാംസ്കാരിക രംഗം കൂടി പോരാട്ടത്തിന് വേദിയാക്കണമെന്ന് എം എ ബേബി പറഞ്ഞു.സി പി ഐ (എം) പിബി അംഗം യൂസഫ് തരി ഗാമി, തമിഴ് സാഹിത്യകാരൻ സു വെങ്കിടേശൻ എംപി, എം മുകേഷ് എംഎൽഎ, കവി പ്രഭാവർമ്മ, അശോകൻ ചരുവിൽ, എം വി ജയരാജൻ, ടി വി രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: The coun­try is ruled by a state that con­stant­ly rejects demo­c­ra­t­ic laws: Sachidanandan

You may like this video also

Exit mobile version