ഒമ്പതാം ക്ലാസുകാരിക്ക് മുഖത്തടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടെന്ന കേസിൽ അധ്യാപികയ്ക്ക് ജയിൽശിക്ഷയും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സ്വകാര്യ സ്കൂൾ അധ്യാപികയ്ക്കാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷവും മൂന്ന് മാസവും തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഗൃഹപാഠം പൂർത്തിയാക്കാത്തതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ചതിനാണ് ശിക്ഷ.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം തടവും 25,000 രൂപ പിഴയും വേറെയും വിധിച്ചു. ആകെ 50,000 രൂപയാണ് പിഴ.2020ലാണ് കേസിനാസ്പദമായ സംഭവം. ഗാന്ധിനഗർ സെക്ടർ 28ലെ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയായ പരുൾബെൻ ആണ് കേസിലെ പ്രതി. വിദ്യാർഥിനി ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പ്രകോപിതയായ അധ്യാപിക കുട്ടിയുടെ ഇടത് കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. പെൺകുട്ടിയുടെ കർണപടത്തിന് ഗുരുതര പരിക്കേൽക്കുകയും കേൾവിശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തു.കുട്ടിക്ക് കേൾവിശക്തി നഷ്ടപ്പെട്ടതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

