Site icon Janayugom Online

പുളിക്കീഴിൽ ചതുപ്പിൽ കണ്ട മൃതദേഹം ആറു മാസം പ്രായമുള്ള പെൺകുഞ്ഞിന്റേത്

kunj

പുളിക്കിഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച മൃതദേഹം ആറു മാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം സംബന്ധിച്ച് കൂടുതൽ സൂചനകൾ ലഭിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് ചതുപ്പ് നിലത്തിൽ മൃതദേഹം കണ്ടത്. 

മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം വരുമെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. മൃതദേഹത്തിന്റെ അരയിൽ ജപിച്ചു കിട്ടിയ കറുത്ത ചരട് ഉണ്ട്. ഡയപ്പറും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്നു കിടന്നിരുന്ന മൃതദേഹത്തിന്റെ മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചതുപ്പിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് വീണ്ടും എത്തി വിശദ പരിശോധനകൾ നടത്തി. ഫോറൻസിക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്ന് ഡിവൈഎസ്പി പറഞ്ഞു. 

You may also like this video

Exit mobile version