Site icon Janayugom Online

ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത 4കോടിരൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തള്ളി

ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത 4 കോടി രൂപ കൈമാറണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം ജില്ലാ കളക്ടര്‍ തളളി. പണവുമായി ബന്ധമില്ലെന്ന ബിജെപി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രന്റെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്.

10ലക്ഷം രൂപയില്‍ അധികമുള്ള പണം പിടിച്ചാല്‍ ആദായ നികുതി വകുപ്പിനെ വിവരം അറിയിക്കണമെന്ന തെരഞ്ഞെടുപ്പ് ചട്ടം പാലിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ പണം കൈയില്‍ കിട്ടേണ്ട കാര്യമില്ലെന്നുമാണ് ചെങ്കല്‍പ്പെട്ട് ജില്ലാ കളക്ടറുടെ നിലപാട്. പണം തൽക്കാലം ട്രെഷറിയിൽ തന്നെ സൂക്ഷിക്കുമെന്നും ഐടി വകുപ്പിനെ കളക്ടർ അറിയിച്ചു. തിരുനെൽവേലിയിലെ വോട്ടർമാർക്ക് നൽകാനെന്ന പേരിൽ തങ്ങൾക്ക് പണം കൈമാറിയതായി പ്രതികളുടെ മൊഴിയിലുള്ള ജയ്ശങ്കർ, ആസൈതമ്പി എന്നിവർക്കായുള്ള തെരച്ചിൽ ഊർജിതമാണെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി.

പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന ബിജെപി സ്ഥാനാർഥി നൈനാർ നാഗെന്ദ്രന്റെ പ്രസ്താവന പൊലീസ് വിശ്വസിക്കുന്നില്ല. പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി കവട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാരുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാരുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സി പി ഐ വ്യക്തമാക്കി. മൌനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. 

Eng­lish Summary:
The Dis­trict Col­lec­tor reject­ed the Income Tax Depart­men­t’s demand to hand over Rs 4 crore seized from BJP workers

You may also like this video:

Exit mobile version